ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിച്ചത്.വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്.
വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here