മുംബൈ- സംസ്കാരം എന്ന വാക്ക് അപകടം പിടിച്ചതായി മാറുന്ന ജനാധിപത്യ പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും അഹിംസയാണ് ഏറ്റവും വലിയ ധർമ്മമെന്ന് പറഞ്ഞു നടന്ന നാട്ടിൽ അഹിംസയുടെ പേരിൽ ആളുകളെ കൊന്നൊടുക്കുകയാണെന്നും എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം എൻ കാരശ്ശേരി മുംബൈയിൽ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയും കേരളീയ കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളായ മലയാളികൾ മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവനകളെ അടയാളപ്പെടുത്തി കൊണ്ടായിരുന്നു കേരള സാഹിത്യഅക്കാദമി അധ്യക്ഷനും പ്രമുഖ സാഹിത്യകാരനുമായ വൈശാഖൻ മുംബൈയിൽ നടന്ന സെമിനാറിൽ സംസാരിച്ചത്.
അക്കാദമികളെല്ലാം ഭാഷയുടേയും മാനവ സമൂഹത്തിന്റേയും ഉന്നമനത്തിനുവേണ്ടിയുള്ളതാണെന്നും . എഴുത്തും വായനയും ഗൗരവപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ആമുഖ പ്രഭാഷണം നടത്തിയ സാഹിത്യഅക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. വിശ്വമാനവികതയാണ് എഴുത്തുകാരുടെ സർവദേശീയതയെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. എം.എൻ. കാരശ്ശേരി, അശോകൻ ചരുവിൽ, ടി.ഡി. രാമകൃഷ്ണൻ, മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ബാലകൃഷ്ണൻ, ന്യൂബോംബെ കേരളീയ സമാജം പ്രസിഡന്റ് കെ.ടി. നായർ, കെ കെ എസ് പ്രസിഡന്റ് ടി എൻ ഹരിഹരൻ, കണക്കൂർ സുരേഷ്, എം ജി അരുൺ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here