ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദംകേൾക്കൽ ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന് ചീഫ്‌ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്.
‘ഇന്ന് വാദം കേൾക്കലിന്റെ 39–-ാം ദിവസമാണ്. 40–-ാം ദിനത്തിൽ വാദംകേൾക്കൽ പൂർത്തിയായേക്കും’–- ചീഫ്‌ജസ്‌റ്റിസ് ചൊവ്വാഴ്‌ച വാദംകേൾക്കലിനിടെ പറഞ്ഞു.
രഞ്‌ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കുന്നതിന് മുന്നോടിയായി നാലിനോ അഞ്ചിനോ വിധി പുറപ്പെടുവിച്ചേക്കും.
രാമക്ഷേത്രത്തിന്റെ അവകാശത്തിന് നൂറ്റാണ്ടുകളായി ഹിന്ദുക്കൾ വാദിക്കുകയാണ് അത് അനുവദിക്കണമെന്ന് മഹന്ത് സുരേഷ്‌ദാസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ പരാശരൻ വാദിച്ചു.
‘ഒരിക്കൽ പള്ളിയായിരുന്ന കെട്ടിടം എപ്പോഴും പള്ളിയായിരിക്കുമെന്ന’–- സുന്നിവഖഫ്‌ബോർഡിന്റെയും മറ്റും വാദം അംഗീകരിക്കുന്നുണ്ടോയെന്ന് കോടതി പരാശരനോട് ചോദിച്ചു.
‘ഹിന്ദുകക്ഷികളോട് ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ മതിയോ?’–- എന്ന് സുന്നിവഖഫ് ബോർഡിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാജീവ്‌ധവാനോട് ഭരണഘടനാബെഞ്ച് ചോദിച്ചു.
മുസ്ലിംകക്ഷികളോടു മാത്രമാണ് കോടതികൾ ചോദ്യം ചോദിക്കുന്നതെന്ന് രാജീവ്‌ധവാൻ കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here