വടക്കുകിഴക്കൻ സിറിയയിലെ കുര്‍ദുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അന്ത്യശാനം തുര്‍ക്കി തള്ളി. കുര്‍ദിഷ് സേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന അമേരിക്കയുടെ നിര്‍ദേശം പ്രസിഡന്റ് റെസപ് തയ്യിപ് എർദോഗൻ നിരാകരിച്ചു. ആക്രമണം നിർത്തില്ലെന്നും അമേരിക്കന്‍ ഉപരോധത്തെ പേടിയില്ലെന്നും എർദോഗൻ പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് തുർക്കിയിൽ എത്താനിരിക്കെയാണ് എർദോഗന്റെ പരാമർശം.
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണ്‍, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളും തുര്‍ക്കിയിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. സിറിയയില്‍ തുര്‍ക്കി ഉപയോഗിക്കുന്ന പടക്കോപ്പുകളൊന്നും ഇനിമേലില്‍ തുര്‍ക്കിക്ക് കൈമാറില്ലെന്ന് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ഡൊമനിക് റബ്ബ് പ്രഖ്യാപിച്ചു. സിറിയയിലെ സൈനികനീക്കം അവസാനിപ്പിക്കണമെന്ന് സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
അതേസമയം, സിറിയന്‍, തുര്‍ക്കി സേനകള്‍ മുഖാമുഖം നില്‍ക്കുന്ന മേഖലയില്‍ പട്രോളിങ് നടത്തുമെന്ന് റഷ്യ അറിയിച്ചു.
സിറിയ-, തുര്‍ക്കി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ശ്രമമെന്നും റഷ്യ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എർദോഗനെ ചർച്ചയ്‌ക്കായി ക്ഷണിച്ചു. കുര്‍ദിഷ് നിയന്ത്രിത മേഖലയിലെ തുര്‍ക്കിയുടെ കടന്നുകയറ്റം തടയാന്‍ ലക്ഷ്യമിട്ടാണ് സിറിയന്‍ സേന അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പിന്മാറ്റത്തിന്റെ മറവില്‍ കുർദുകളെ മേഖലയില്‍ നിന്നും പൂര്‍ണമായി തുടച്ചുനീക്കാനാണ് തുര്‍ക്കിയുടെ നീക്കം. മേഖലയില്‍ നിന്നും കുറഞ്ഞത് 160,000 പേർ പലായനം ചെയ്തതായ് യുഎൻ റിപ്പോർട്ട് ചെയ്‌തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here