ഒഎല്‍എക്‌സ് വഴി വാഹനങ്ങള്‍ വില്‍പ്പനക്ക് വെയ്കുന്നവര്‍ സൂക്ഷിക്കുക. ഉടമകളെ വഞ്ചിച്ച് വാഹനവുമായി കടന്നുകളയുന്ന വിരുതനെതിരേ നിരവധി പരാതികളാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ലഭ്യമാകുന്നത്. പരാതികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്രതി സുരക്ഷിതമായി തട്ടിപ്പ് തുടരുകയാണ്. പരസ്യം കണ്ട് ഉടമകളെ സമീപിക്കുകയും അഡ്വാന്‍സ് തുകയും വണ്ടിച്ചെക്കും വ്യാജ രേഖകളും നല്‍കിയ ശേഷം വാഹനവുമായി മുങ്ങുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
നാസിമുദ്ദീന്‍ എന്നയാളാണ് തട്ടിപ്പ് വീരന്‍. ഇയാള്‍ വാഹനമോഷണക്കേസുകളില്‍ പൊലീസിന്റെ ക്രിമിനല്‍ പട്ടികയിലുളള ആളാണ്. നേരത്തെ പൊലീസ് പിടിയിലായിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷം തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു. തട്ടിയെടുക്കുന്ന വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതാണ് നിസാമുദ്ദീന്റെ തന്ത്രം. അന്യസംസ്ഥാനത്ത് ഉള്‍പ്പെടെ ഉളിവില്‍ കഴിയുന്ന പ്രതി പൊലീസിനേയും വാഹന ഉടമകളേയും കബളിപ്പിക്കുന്നതില്‍ അതി വിദഗ്ദ്ധനാണ്.
വാഹനം കണ്ട് ഇഷ്ടപ്പെടുകയും മാന്യമായ പെരുമാറ്റത്തിലൂടെ ഉടമകളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് തട്ടിപ്പ്. അമ്പതിനായിരം രൂപ അഡ്വാന്‍സും ചെക്കും നല്‍കിയശേഷം എഗ്രിമെന്റും ഒപ്പുവെച്ചുകൈമാറും. മുഴുവന്‍ തുകയും എത്തിച്ച ശേഷം ആര്‍സി ബുക്കും ഇന്‍ഷുറന്‍സും കൈമാറിയാന്‍ മതിയെന്നാണ് ഉടമ്പടി. പിന്നീട് വാഹനവുമായി മുങ്ങുന്ന പ്രതി ബാക്കിപ്പണം എത്തിക്കാതെ വരുന്നതോടെയാണ് തട്ടിപ്പിന് ഇരായായ വിവരം ഉടമകള്‍ തിരിച്ചറിയുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പതോളം പേര്‍ നാസിമുദ്ദീനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കോര്‍പ്പിയോ ഉള്‍പ്പെയുളള വാഹനങ്ങളാണ് ഇയാള്‍ തട്ടിയെടുക്കുന്നതെന്ന് തട്ടിപ്പിന് ഇരയായ തിരുവനന്തപുരം സ്വദേശി ബിജു ഡൊമിനിക് പറയുന്നു. ഡ്രൈ ഫ്രൂട്‌സ് ബിസിനസുകാരനെന്ന പേരിലാണ് ഇയാള്‍ ബിജു ഡൊമിനിക്കിനെ സമീപിച്ചതും വാഹനവുമായി കടന്നുകളഞ്ഞതും. സമാനമായ അനുഭവമാണ് പത്തനംതിട്ട നരിയാപുരം സ്വദേശി രഞ്ജിത്തിന് പറയാനുളളതും.
ടൊറസ് ലോറി ഉള്‍പ്പടെ വലിയ വാഹനങ്ങളും നാസിമുദ്ദീന്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതികള്‍. ചിലയിടങ്ങളില്‍ നാസിമുദ്ദീന്‍ സഹായികളേയും ഒപ്പം കൂട്ടാറുണ്ടെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഇയാള്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്നതെന്നാണ് സൂചന.
തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപിക്കരിക്കാന്‍ തയ്യാറെടുക്കുകയാണ്. പ്രതിയെ പിടികൂടുന്നത് വൈകുന്ന പക്ഷം ഉന്നത പൊലീസ് മേധാവികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി കൈമാറാനാണ് തട്ടിപ്പിന് ഇരയായവരുടെ തീരുമാനം. നാസിമുദ്ദീന്‍ ഉടമകള്‍ക്ക് കൈമാറിയ ആധാറിന്റെ കോപ്പി ഉള്‍പ്പെടെയുളളത് വ്യാജ രേഖകളാണെന്ന് പൊലീസും പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here