എംജി: അദാലത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെടി ജലീല്‍; മോഡറേഷന്‍ വേണ്ടെങ്കില്‍ ചെന്നിത്തല അത് തുറന്ന് പറയണം

കാസര്‍ഗോഡ്: എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെട്ടിട്ടില്ലെന്നും മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല വിളിക്കുന്നത് മോഡറേഷനെയാണെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മോഡറേഷന്‍ വേണ്ടെങ്കില്‍ അത് തുറന്ന് പറയുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും അക്കാദമിക് കൗണ്‍സിലിന്റെയും പാസ് ബോര്‍ഡിന്റെയും അധികാരം സിന്‍ഡിക്കറ്റിന്റെ അധ്യക്ഷനായ വൈസ് ചാന്‍സലര്‍ക്കാണ്. അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാം. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2012ല്‍ യുഡിഎഫ് ഭരിച്ചിരുന്ന സമയത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബി ടെക്ക് പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികളെ ജയിപ്പിക്കുന്നതിനു വേണ്ടി ഇരുപത് മാര്‍ക്കു വരെ മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. യുഡിഎഫ് സിന്‍ഡിക്കേറ്റായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാ സര്‍വകലാശാലകളും ഇത്തരത്തില്‍ മോഡറേഷന്‍ നല്‍കാറുണ്ട്. സമാനമായ സംഭവമാണ് എം ജി സര്‍വകലാശാലയിലും നടന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 20 മാര്‍ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്. എംജി സര്‍വകലാശാല 5 മാര്‍ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്. പരീക്ഷ പലകാരണങ്ങളാല്‍ എഴുതാന്‍ പറ്റാതിരുന്നവര്‍, സിലബസുകള്‍ മാറിയ സാഹചര്യങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഒരുവിഷയത്തില്‍ അഞ്ച് മാര്‍ക്ക് വരെ കൊടുത്താല്‍ പാസാക്കാന്‍ കഴിയുന്ന കുട്ടികളെ പാസാക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഇത് ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. കാലങ്ങളായി മോഡറേഷന്‍ നല്‍കിവരുന്നതാണ്.

ബന്ധുനിയമനം എന്ന് പറഞ്ഞ് ആദ്യം തന്നെ വേട്ടയാടി. കുരുക്ക് മുറുകുന്നുവെന്ന് പ്രചരിപ്പിച്ചു. എന്നിട്ട് ആര്‍ക്കാണ് കുരുക്ക് മുറുകിയതെന്ന് അദ്ദേഹം ചോദിച്ചു. മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി. എന്നാല്‍ സുപ്രീംകോടതി ഭൂമി ഏറ്റെടുക്കാന്‍ പറഞ്ഞു.

ഒരു കുട്ടിക്ക് മാത്രമല്ല, 150ലധികം കുട്ടികള്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. ഒരുകുട്ടിക്ക് വേണ്ടി ചെയ്തുവെന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും സ്റ്റാഫും സര്‍വകലാശാലകളുടെ സമീപത്ത് കൂടെ നടക്കരുതെന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കെ ടി ജലീല്‍ ചോദിച്ചു.

നമ്മുടെ സര്‍വകലാശാലകളില്‍ നല്ലരീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുകയാണ്. മുമ്പ് സര്‍വകലാശാലകള്‍ അവരുടെ ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിച്ചിരുന്നില്ല. അതിനൊക്കെ മാറ്റമുണ്ടായി.

എല്ലാ സര്‍വകലാശാലകളിലും ഡിഗ്രി, പിജി ക്ലാസുകള്‍ ഒരേ സമയം ആരംഭിക്കാന്‍ കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളില്‍ വേവലാതി പിടിച്ചവരാണ് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനുമെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News