സമൂഹത്തെ ജാതി ജീര്‍ണമാക്കാനാണ് ചിലരുടെ ശ്രമം ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സമൂഹത്തെ ജാതി ജീർണ്ണമാക്കാൻ ചിലർ പരിശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തോട് താരതമ്യം ചെയ്തത് ആ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന ജാതീയതയിലൂന്നിയുള്ള ദുരാചാരങ്ങൾ കണ്ട് പ്രകോപിതനായാണ്.

അയിത്തമടക്കമുള്ള ഹീനമായ ജാത്യാചാരങ്ങൾ കേരളത്തെ അപരിഷ്കൃത സമൂഹമാക്കി നിലനിർത്തി. മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവുമൊക്കെ സാമൂഹ്യ പരിഷ്കരണ – നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ ഈ ജീർണഭൂമികയെ പരിഷ്കരിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ മുന്നേറ്റത്തിന് തുടർച്ചയേകി.

ഇപ്പോൾ ചിലർ സമൂഹത്തെ ജാതി ജീർണ്ണമാക്കാൻ പരിശ്രമിക്കയാണ്. ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നത് ശരിയല്ല.

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍എസ്എസ് താലൂക്ക്‌ യൂണിയൻ പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു.

ഇത് നല്ല രീതിയല്ല. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കും ‐ കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here