കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണസംഘം ജോളി, കൂട്ടുപ്രതി എം എസ് മാത്യു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. റോയി കൊലക്കേസിൽ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ 3 പ്രതികളേയും ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘം കോയമ്പത്തൂർ കേന്ദ്രീകരിച്ചും തെളിവെടുപ്പ് തുടങ്ങി.
റോയിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ തുടരുന്ന ജോളി, എം എസ് മാത്യു, പ്രജുകുമാർ എന്നിവരെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. ഈ കേസിൽ തുടർ കസ്റ്റഡി ആവശ്യപ്പെടില്ല. അതേസമയം ഷാജുവിന്റെ ആദ്യഭാര്യ സിലി കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഈ കേസിൽ എം എസ് മാത്യുവാണ് കൂട്ടുപ്രതി. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബി കെ സിജുവായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. സിലിയുടെ കൊലപാതക കേസിൽ ശനിയാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.നിയമപ്രകാരം റോയി കേസിൽ ഒരു ദിവസം കൂടി അന്വേഷണ സംഘത്തിന് പ്രതികളെ കസ്റ്റഡിയിൽ ആവിശ്യപ്പെടാമെങ്കിലും അതുണ്ടാവില്ല.
സിലി കൊല്ലപ്പെട്ട കേസിൽ ഷാജു, പിതാവ് സക്കറിയ എന്നിവർ നൽകിയ മൊഴി അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷമാകും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുക. തെളിവ് ശേഖരണത്തിനായി അന്വേഷണസംഘം ഇന്ന് കോയമ്പത്തൂരെത്തും. സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് പ്രജികുമാർ മൊഴി നൽകിയിരുന്നു. ജോളിയുടെ കോയമ്പത്തൂർ യാത്രകളും പോലീസ് അന്വേഷിച്ചു വരികയാണ്.
Get real time update about this post categories directly on your device, subscribe now.