ചെന്നൈയിലെ കോടതിയിൽ കൊലപാതക കേസിലെ സാക്ഷികളെ തുറിച്ചുനോക്കിയതിന് 27 കോളേജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ചയാണ് സംഭവം. സാക്ഷികളെ നോക്കി വിരട്ടി എന്നാരോപിച്ചാണ് ഇവരെ കോടതി മുറിയിൽനിന്ന് പൊലീസ് പിടികൂടിയത്.
ഇഷ്ടികച്ചൂള ഉടമയുടെ കൊലപാതക കേസിലെ സാക്ഷികളെ വിദ്യാർഥികൾ നോക്കി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. നന്ദനം സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. കേസിലെ പ്രതികളിലൊരാളുടെ ബന്ധുവാണ് വിദ്യാർഥികളുടെ സഹപാഠിയെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ ഇറങ്ങിയ ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥികൾ കോടതിയിൽ സാക്ഷികളെ തുറിച്ചുനോക്കിയതെന്നും പൊലീസ് പറഞ്ഞു. 30 വിദ്യാർഥികളാണ് കോടതിയിൽ ഉണ്ടായിരുന്നത്. തങ്ങളെ തുറിച്ചുനോക്കുന്നതായി ഒരു സാക്ഷി പൊലീസിനെ അറിയിക്കുന്നതു കണ്ട് മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇതിൽ പ്രതിയുടെ ബന്ധുവായ വിദ്യാർഥിയും ഉൾപ്പെടും. പിടിയിലായ 27 വിദ്യാർഥികളെയും ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിയേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here