കൊച്ചി കോർപ്പറേഷനിലെ അ‍ഴിമതി; ടി ജെ വിനോദിനെതിരെ എൽഡിഎഫ് രംഗത്ത്

എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിനെതിരെ എൽഡിഎഫ് രംഗത്ത്. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൂടിയായ ടി ജെ വിനോദ് കോർപ്പറേഷനിൽ അഴിമതിക്ക് കൂട്ടു നിന്നുവെന്ന്
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു. അ‍ഴിമതിയില്‍ മുങ്ങിക്കുളിച്ച കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയറായ ടി ജെ വിനോദിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചോദിച്ചെത്തുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവുകയാണെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍റെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മേയറും ഡെപ്യൂട്ടി മേയറായ ടി ജെ വിനോദും ചേര്‍ന്ന് അ‍ഴിമതി നടത്തുന്നതെന്നാണ് എല്‍ ഡി എഫിന്‍റെ പ്രധാന ആരോപണം. സിറ്റി ഗ്യാസ് പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും ഡെപ്യൂട്ടി മേയറും, മേയറും ചേർന്ന് ഫയൽ പൂഴ്ത്തി. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി അഴിമതിയാരോപണത്തിൽ കോർപ്പറേഷനിൽ പരിശോധന നടന്നു. മാലിന്യ സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതില്‍ വീ‍ഴ്ച്ച സംഭവിച്ചു. ഇത്തരത്തില്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായി വ്യക്തി താല്‍പ്പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ നിയമസഭയിലേക്ക് അയക്കണൊ എന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

അതേ സമയം പാലാരിവട്ടം പാലം അ‍ഴിമതിയില്‍ ആരോപണ വിധേയനായ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ രംഗത്ത് കാണാനില്ലെന്നും അറസ്റ്റ് ഭയന്ന് മുങ്ങി നടക്കുകയാണെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് അ‍ഴിമതിക്കാരനാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാണ് ഈ വിട്ടുനില്‍ക്കല്‍. ഇത്തരം കൊള്ളരുതായ്മകള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത ഡിസിസി പ്രസിഡന്‍റുകൂടിയായ ടി ജെ വിനോദിനാണെന്നും വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍കൂടി ചിന്തിക്കണമെന്നും എല്‍ഡിഎഫ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here