എതിർപ്പുകൾ വകവയ്‌ക്കാതെ ആർസിഇപി വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം

മറ്റൊരു ആസിയൻ കരാറാകുമെന്ന്‌ കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍.

16 രാജ്യം ഉൾപ്പെട്ട മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഒപ്പിടുന്നതുസംബന്ധിച്ച്‌ നരേന്ദ്ര മോഡിയുടെ അന്തിമതീരുമാനം ഉടനുണ്ടാകും.

കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ശക്തമായ എതിർപ്പ്‌ പ്രകടിപ്പിക്കുന്നതിനിടെയാണ്‌ ദൂരവ്യാപകഫലം ഉളവാക്കുന്ന ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടുന്നത്‌.

കൃഷി, ക്ഷീരോൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, വാർത്താവിനിമയം എന്നീ മേഖലകളിൽ ആർസിഇപി ഇന്ത്യക്ക്‌ തിരിച്ചടിയാകുമെന്നാണ്‌ ആശങ്ക.

10 ആസിയൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ടതാണ്‌ കരാർ.

ചരക്കുകളും സേവനങ്ങളും നിയന്ത്രണമില്ലാതെ വാങ്ങാനും വിൽക്കാനും വഴിയൊരുക്കുന്ന കരാറിനു നവംബറിൽ അന്തിമരൂപമാകും.

ആസിയൻ കരാറിന്റെ ഫലമായി റബർ, കുരുമുളക്‌, തേയില തുടങ്ങിയവ കുറഞ്ഞ വിലയിൽ രാജ്യത്തേക്ക്‌ പ്രവഹിച്ചതോടെ ഇന്ത്യയിലെ കർഷകർക്ക്‌ ഉൽപ്പാദനച്ചെലവ്‌ പോലും കിട്ടാതായി.

ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 90 ശതമാനം കുറയ്‌ക്കണമെന്നാണ്‌ ഇതര രാജ്യങ്ങളുടെ ആവശ്യം.

ഇതുവരെയുള്ള സ്വതന്ത്രവ്യാപാര കരാറുകളെല്ലാം ഇന്ത്യക്ക്‌ നഷ്ടക്കച്ചവടമാണ്‌. ഇതും വൻ നഷ്ടമാകുമെന്ന് നിതി ആയോഗ്‌ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here