ഉത്തർപ്രദേശിൽ ഹിന്ദുസഭാ മുൻ നേതാവും ഹിന്ദുസമാജ് പാർടി സ്ഥാപകനുമായ കമലേഷ് തിവാരിയെ വധിച്ച കേസിൽ മുസ്ലിംമത പണ്ഡിതരായ രണ്ടുപേരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
എന്നാല്‍, തെറ്റായ പ്രതികളെയാണ് പിടികൂടിയതെന്നും മകനെ വധിച്ചത് പ്രാദേശിക ബിജെപി നേതാവായ ശിവ് കുമാര്‍ ഗുപ്‌തയാണെന്നും തിവാരിയുടെ അമ്മ കുസും തിവാരി വെളിപ്പെടുത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശവും അവര്‍ ഉന്നയിച്ചു.
പ്രദേശത്തെ ക്ഷേത്രത്തിന്റെ പ്രസിഡന്റായ ഗുപ്‌തയും തിവാരിയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.
മാഫിയ നേതാവായ ഗുപ്തയില്‍ നിന്നും തിവാരിക്ക് ഭീഷണിയുണ്ടായി. എന്നാല്‍ യോഗി സര്‍ക്കാര്‍ തിവാരിയുടെ സുരക്ഷ വെട്ടിക്കുറച്ചു.
17 പൊലീസുകാരുണ്ടായിരുന്നത് രണ്ടാക്കി. സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും കോടതിയേയും സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല. അതാണ് മരണത്തില്‍ കലാശിച്ചതെന്നും കുസും മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ കേസ് ഒതുക്കുകയാണ്. മൃതദേഹം പാർടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുവദിച്ചില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട ബന്ധുക്കളെ പൊലീസ് തല്ലിയെന്നും അവര്‍ കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.
പൊലീസ് പിടികൂടിയവരാണ് പിതാവിനെ കൊന്നതെന്ന് വിശ്വസിക്കുന്നില്ലെന്ന് കമലേഷ് തിവാരിയുടെ മകൻ സത്യം തിവാരി പ്രതികരിച്ചു.
എന്നാല്‍ മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തിവാരി കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസിന്റെ നീക്കം.
ഗുജറാത്തില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഇവര്‍ തിവാരിയെ വധിക്കുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഡിജിപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here