കൂടത്തായി കൊലപാതകം: സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ 6 ദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ 6 ദിവത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2 ആണ് കസ്റ്റഡി അനുവദിച്ചത്.

സിലി കേസില്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വക്കീലിനെ അനുവദിച്ചു. മാനസിക പ്രയാസങ്ങള്‍ ഉണ്ടെന്നും മനശാസ്ത്രജ്ഞനെ കാണണമെന്നും ജോളി കോടതിയില്‍ പറഞ്ഞു.

സിലി വധക്കേസില്‍ 10 ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടത്. താമരശ്ശേരി, ഓമശ്ശേരി ആശുപത്രികളില്‍ തെളിവെടുപ്പ് നടത്തണമെന്നും ജോളിയുടെ ജന്മനാടായ കട്ടപ്പനയിലും തെളിവെടുപ്പ് വേണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദങ്ങള്‍ക്ക് ശേഷം 6 ദിവസം കസ്റ്റഡി അനുവദിച്ചു.

റോയി കേസില്‍ ആളൂര്‍ അസോസിയേറ്റ്‌സ് ഹാജരായെങ്കിലും സിലി കേസില്‍ ജോളിക്കായി അഭിഭാഷകര്‍ ആരും എത്തിയില്ല. സൗജന്യ നിയമസഹായത്തിനായി കോടതി പാനലിലുള്ള കെ ഹൈദറിനെ മജിസ്‌ട്രേറ്റ് അനുവദിച്ചു. അറസ്റ്റിന് മുമ്പ് 2 മാസം പ്രതിയെ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെന്നും 50 വയസ്സ് പ്രായമുള്ള സ്ത്രീ എന്ന പരിഗണന ജോളിക്ക് നല്‍കണമെന്നും ജോളിയുടെ അഭിഭാഷകന്‍ വാദിച്ചു

ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്നും ജോളി കോടതിയില്‍ പറഞ്ഞു. ക്രിമിനല്‍ കേസില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും സിലിയുടെ 30 പവന്‍ സ്വര്‍ണ്ണം, വിഷ വസ്തു എന്നിവ കണ്ടെത്താനുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

സിലി കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി ഐ, ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജോളിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News