മൂത്തൂറ്റ് സമരം രമ്യമായി പരിഹരിച്ച തൊഴില്‍ വകുപ്പിനെ അഭിനന്ദിച്ച് ഹൈക്കോടതി

മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം രമ്യമായി പരിഹരിക്കുന്നതിനു മുന്‍കൈയെടുത്തതിന് തൊഴില്‍ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കവെയാണ് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത തൊഴില്‍ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചത്.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മുത്തൂറ്റ് സമരം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഇരു കക്ഷികളും ക്രിയാത്മകമായി പാലിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ പ്രത്യേക താത്പര്യം കാണിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലേബര്‍ കമ്മീഷണറേറ്റിലെ മൂന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരും തൊഴില്‍ വകുപ്പിന്റെ ഹൈക്കോടതിയിലെ ലെയ്സണ്‍ ഓഫിസര്‍ അടക്കമുള്ള ലേബര്‍ കമ്മീഷണറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പ്രശ്നം രമ്യതയിലെത്തിക്കാന്‍ ഓഫിസ് സമയം കഴിഞ്ഞു പോലും ഏറെ അധ്വാനിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍, ഹൈക്കോടതി നിരീക്ഷകനായി നിയോഗിച്ച ലിജി ജെ. വടക്കേടം എന്നിവരെയും ഹൈക്കോടതി അഭിനന്ദിച്ചു.

മുത്തൂറ്റ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ത്രികക്ഷി കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്മെന്റും തൊഴിലാളി സംഘടനകളും ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു.

തൊഴില്‍ സ്ഥാപനം നിലനില്‍ക്കേണ്ടത് തന്റെ വ്യക്തിപരവും കുടുംബത്തിന്റേയും ആവശ്യമാണെന്ന് തൊഴിലാളികളും തൊഴിലാളികളില്ലാതെ ബിസിനസില്‍ ലാഭമുണ്ടാക്കി മുന്നോട്ടുപോകാനാകില്ലെന്ന് മാനേജ്മെന്റും മനസിലാക്കണം. സ്ഥാപനം തങ്ങളുടെ കുഞ്ഞാണെന്ന് മാനേജ്മെന്റ് കരുതുന്നതുപോലെതന്നെ തൊഴിലാളികളേയും കാണണണെന്നും റിട്ട് ഹര്‍ജി തീര്‍പ്പാക്കി കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News