സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം,ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളിൽ ഒാറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊളിലാളികൾക്കുള്ള ജാഗ്രതാ നിർദേശവും തുടരുന്നു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചത്. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒാറഞ്ച് അലേർട്ടാണ് നിലനിൽക്കുന്നത്. അലേർട്ട് നിലനിൽക്കുന്ന ജില്ലകളിൽ ആവശ്യമായ അടിയന്തര നടപടി കൈക്കൊള്ളാനാണ് സർക്കാർ നിർദേശം. മഴ ശക്തമായി തുടരുകയാണെങ്കിൽ കേന്ദ്ര ദുരന്ത നിവാരണ സംഘത്തിന്‍റെ കൂടുതൽ സേനയെ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറില്‍ 45 മുതൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇൗ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. ജനങ്ങൾ എല്ലാ വിധ ജാഗ്രതാ നിർദേശവും പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here