ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; പരമ്പര തൂത്തുവാരി ഇന്ത്യ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ഒരു ദിനം ശേഷിക്കെ ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യന്‍ വിജയം. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ 133 റണ്‍സിന് പുറത്തായി. നാലാം ദിനം 12 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിയ്ക്ക് ഒരു റണ്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.അതിനിടയില്‍ അവര്‍ക്ക് ശേഷിച്ച രണ്ട് വിക്കറ്റുകളും നഷ്ടമായി.

ത്യൂനിസ് ഡി ബ്രുയിന്‍, ആന്റിച്ച് നോര്‍ത്യെ എന്നിവരുടെ ചെറുത്ത് നില്‍പ്പുകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു ദിവസംകൊണ്ട് ടെസ്റ്റ് തോറ്റെന്ന ചീത്തപ്പേര് ഒഴിവാക്കി മത്സരം നാലാം ദിവസത്തിലേക്ക് നീട്ടാന്‍ സാധിച്ചു. എന്നാല്‍ നാലാം ദിനം ചെറുത്ത് നില്‍പ്പുപോലുമില്ലാതെ അവര്‍ കീഴടങ്ങിയതോടെ മത്സരം ഇന്ത്യ സ്വന്തമാക്കി. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായെത്തിയ ഡി ബ്രുയിന്‍ 30 റണ്‍സും എന്‍ഗിഡി റണ്‍ ഒന്നും എടുക്കാതെയും പുറത്തായി. നോര്‍ത്യെ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു.

എട്ടിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവര്‍ മാത്രമേ അതിജീവിക്കാനായുള്ളൂ. അരങ്ങേറ്റ താരം ഷഹബാസ് നദീം എറിഞ്ഞ രണ്ടാം ഓവറില്‍ അവരുടെ പോരാട്ടം അവസാനിച്ചു. ഡി ബ്രുയിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കയ്യിലെത്തിച്ച് നദീം ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ പതിനൊന്നാമന്‍ ലുങ്കി എന്‍ഗിഡിയെയും പുറത്താക്കി നദീം ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.

ഇന്ത്യയ്ക്കായി 10 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് എടുത്തു. ഉമേഷ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വീതവും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ മൂന്നാംദിനം ഇന്ത്യയുടെ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ മികവുപുലര്‍ത്തിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. രണ്ടിന് ഒമ്പതു റണ്‍സെന്നനിലയില്‍ മൂന്നാം ദിനം ഒന്നാമിന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ 16-ല്‍നില്‍ക്കെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ (1) മടക്കി ഉമേഷ് യാദവാണ് വേട്ടയ്ക്ക് തുടക്കംകുറിച്ചത്. മൂന്നാം വിക്കറ്റില്‍ സുബൈര്‍ ഹംസയും (62) ടെംബ ബാവുമയും (32) ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. എന്നാല്‍, 107-ല്‍നില്‍ക്കെ ഹംസയെ രവീന്ദ്ര ജഡേജയും അതേസ്‌കോറില്‍ ബാവുമയെ അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമും മടക്കി.

പിന്നീടെത്തിയവരില്‍ ജോര്‍ജ് ലിന്‍ഡെ (37) മാത്രം ചെറുത്തുനിന്നു. ഹെന്റിച്ച് ക്ലാസന്‍ (6), ഡാനെ പീഡിറ്റ് (4), കാഗിസോ റബാഡ (0), നോര്‍ത്യെ (4) എന്നിവരെ മടക്കി ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 335 റണ്‍സിന്റെ ലീഡുനേടി. ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവ് മൂന്നുവിക്കറ്റെടുത്തു. ഷഹബാസ് നദീം, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമിന്നിങ്‌സിലും കാര്യമായ മാറ്റമുണ്ടായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ അഞ്ചു റണ്‍സ് പിന്നിട്ടപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (5) ഉമേഷ് മടക്കി. ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍ സുബൈര്‍ ഹംസയും (0) ക്യാപ്റ്റന്‍ ഡുപ്ലെസിയും (4), ടെംബ ബാവുമയും (0) അധികം നില്‍ക്കാതെ മടങ്ങി.

മുന്‍നിര മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ക്കണ്ടു. ഉമേഷെറിഞ്ഞ പത്താം ഓവറിന്റെ മൂന്നാം പന്ത് ഹെല്‍മെറ്റില്‍ക്കൊണ്ട് ഡീന്‍ എല്‍ഗര്‍ (16) റിട്ടയര്‍ഹര്‍ട്ടായി. എല്‍ഗറിനു പകരം ഡിബ്രുയിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടാക്കി. ക്ലാസെന്‍ (5), ലിന്‍ഡെ (27), പീഡിറ്റ് (23), റബാഡ (12) എന്നിവരുടെ വിക്കറ്റുകൂടി അവസാന സെഷനില്‍ നഷ്ടമായി.

നേരത്തെ ഒമ്പതുവിക്കറ്റിന് 497 റണ്‍സെടുത്ത് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ റാഞ്ചിയില്‍ ഇരട്ടസെഞ്ചുറിയോടെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ (212) കണ്ടെത്തിയ മത്സരത്തില്‍ അജിന്‍ക്യ രഹാനെയും സെഞ്ചുറി കണ്ടെത്തി. 192 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സും സഹിതം 115 റണ്‍സാണ് രഹാനെ എടുത്തത്. രവീന്ദ്ര ജഡേജ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അര്‍ധസെഞ്ചുറി (119 പന്തില്‍ 51) തികച്ചു. ഉമേഷ് യാദവ് 10 പന്തില്‍ 31 റണ്‍സടിച്ചതായിരുന്നു പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിലെ പുതുമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here