സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലവും മറ്റ് ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കി അതിസുരക്ഷാ മുറികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രാവിലെ 8 ണിയോടെ പുറത്തെത്തിക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്.
പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുന്നത്. തുടര്‍ന്നായിരിക്കും വോട്ടിംഗ് മിഷ്യനുകള്‍ എണ്ണി തുടങ്ങുക. ഓരോ മണ്ഡലത്തിലേയും അഞ്ച് വിവി പാറ്റ് മിഷ്യനുകളായിരിക്കും എണ്ണുന്നത്. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. പത്തുമണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനമാണ് പോളിങ്.
മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരില്‍ 80.47, കോന്നിയില്‍ 70.07, വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പോളിംഗ് നടന്നു. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 3,26, 038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here