ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് വിജയിച്ചു. 3673 വോട്ടുകൾക്കാണ് യുഡിഎഫിന്റെ വിജയം. യുഡിഎഫ് കുത്തക മണ്ഡലമെന്ന് പേരുള്ള എറണാകുളത്തെ കുറഞ്ഞ ഭൂരിപക്ഷം കോൺഗ്രസ് കേന്ദ്രങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഹൈബി ഈഡന് 2016ൽ നിയമസഭയിലേക്ക് 21949ഉം ലോക്‌സഭയിലേക്ക് 31178ഉം ലീഡ് നൽകിയ മണ്ഡലത്തിലാണ് ഡിസിസി പ്രസിഡന്റ് കൂടിയായ ടി ജെ വിനോദ് നാലായിരത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ അപരൻ 2544 വോട്ടുകൾ നേടിയില്ലായിരുന്നെങ്കിൽ യുഡിഎഫ് ഭൂരിപക്ഷം 1100 ആയി കുറയുമായിരുന്നു. വോട്ടിങ് മെഷീനിൽ അടുത്തടുത്ത സ്ഥാനങ്ങളിലായിരുന്നു ഇരുവരുടേയും പേരുകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 20000 ലധികം വോട്ടുകളുടെ കുറവാണ് യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. എൽഡിഎഫിന് 2016 നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും നേരിയ കുറവുണ്ടായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും സ്ഥിതി മെച്ചപ്പെടുത്തി. 33843 വോട്ടുകളാണ് മനു റോയിക്ക് ലഭിച്ചത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എം അനിൽകുമാർ (സിപിഐഎം): 35870 (32.46%) വോട്ട് നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി രാജീവ് 30742 വോട്ടുകളും നേടി.
വോട്ട് കണക്കിൽ യുഡിഎഫിന് കനത്ത തിരച്ചടിയാണ് ഉണ്ടായത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഹൈബി ഈഡൻ 57819 (52.32%) വോട്ടുകളാണ് നേടിയത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 61920 വോട്ടുകളു. എന്നാൽ ടി ജെ വിനോദിന് 37516 വോട്ടുകളെ നേടാനായുള്ളൂ. എൻഡിഎയ്‌ക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ്. നാലുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17769 വോട്ടുകളാണ് അൽഫോൺസ് കണ്ണന്താനം നേടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 14878 വോട്ടുകളും നേടി. ഇത്തവണ സ്ഥാനാർഥി സി ജി രാജഗോപാലിന് 13259 വോട്ടുകളെ നേടാനായുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here