വിനോദ്‌ നികോളെ: ഐതിഹാസിക കര്‍ഷക മാര്‍ച്ചിന്റെ മുന്നണി പോരാളി

മുംബൈ മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ പാസ്‌കല്‍ ദനാരെയെ തകര്‍ത്ത് ദഹാനു മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച വിനോദ് നികോളെ ഭിവ ഐതിഹാസികമായ മഹാരാഷ്ട്ര കര്‍ഷക സമരത്തിലെ മുന്നണി പോരാളി.

40,000 കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ 200 കിലോമീറ്ററോളം നടന്നപ്പോള്‍ തളര്‍ന്നുവീഴാതെ അവരെ നയിച്ചവരില്‍ 43 കാരനായ നികോളെ മുന്നില്‍ തന്നെയുണ്ടായിരുന്നു.

ദരിദ്ര ആദിവാസി കര്‍ഷക കുടുംബത്തില്‍ പിറന്ന നികോളെ ദീര്‍ഘകാലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

15 വര്‍ഷമായി സിപിഐ എമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ദഹാനുവില്‍ 4742 വോട്ടുകള്‍ക്കാണ് വിനോദ് നികോളെ പാസ്‌കല്‍ ദനാരെയെ തോല്‍പ്പിച്ചത്.

നികോളെയ്ക്ക് 72068 വോട്ടും പാസ്‌കല്‍ ദനാരെയ്ക്ക് 67326 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദഹാനുവില്‍ സിപിഐ എമ്മിന്റെ മംഗത് വന്‍ശ 28149 വോട്ടുനേടി ബിജെപിക്ക് പിന്നില്‍ രണ്ടാമതായി. ഇക്കുറി നാല്‍പ്പത്തയ്യായിരത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചാണ് സീറ്റ് തിരിച്ചുപിടിച്ചത്.

1978 മുതല്‍ ഒന്‍പത് തവണയാണ് സിപിഐ എം ദഹാനു മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. ആദ്യഘട്ടത്തില്‍ ജവ്ഹാര്‍ മണ്ഡലമായിരുന്നത് പിന്നീട് ദഹാനുവാകുകയായിരുന്നു. 2014ല്‍ മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍ വലിയ മുന്നേറ്റത്തെടെ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി.

ആറില്‍ അഞ്ച് സീറ്റാണ് പാല്‍ഗര്‍ ജില്ലയില്‍ ഐക്യമുന്നണി നേടിയത്. പാല്‍ഗര്‍ സീറ്റില്‍ മാത്രമാണ് ശിവസേനയ്ക്ക് ജയിക്കാനായത്.

കിസാന്‍ സഭയുടെ ഐതിഹാസിക നേതാക്കളായിരുന്ന ശ്യാംറാവു പരുലേക്കര്‍, ഗോദാവരി പരുലേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1940ല്‍ വാര്‍ളി ആദിവാസി പ്രക്ഷോഭം നടന്ന ജില്ല കൂടിയാണ് പാല്‍ഗര്‍.

അടുത്ത വര്‍ഷം ജനുവരിയിലാണ് പാല്‍ഗര്‍ ജില്ലയിലെ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

ബിജെപി -ശിവസേന സഖ്യത്തിന്റെ വര്‍ഗീയ അജണ്ടകളെ തകര്‍ക്കാന്‍ ഇതേ മുന്നണി തന്നെ ശക്തമായ സാന്നിധ്യമായി മത്സരരംഗത്തുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News