തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് തണ്ടർഫോഴ്സ് സെക്യൂരിറ്റി ഏജൻസിയുടെ കൊച്ചി ഓഫീസിൽ സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സമരം ആരംഭിച്ചു. രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും ഉടൻ നൽകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
ഇത് സംബന്ധിച്ച് പല തവണ അറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് മാനേജ്മെന്റ് ഇടപെട്ടിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു. കാട് മൂടി കിടക്കുന്ന എച്ച്എം ടിയിൽ ഉൾപ്പടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാർ ജോലി ചെയ്യുന്നത്. ടോർച്ചോ ബൂട്ടോ നൽകാൻ പോലും തണ്ടർഫോഴ്സ് സെക്യൂരിറ്റി ഏജൻസി തയ്യാറാവുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
അടിസ്ഥാന ശമ്പളം പോലും മുടങ്ങുന്നത് തൊഴിലാളികളേയും കുടുംബത്തേയും പട്ടിണിയിലേക്കാണ് നയിക്കുന്നത്. തണ്ടർഫോഴ്സ് മാനേജ്മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും CITU നേതാവ് അലി അക്ബർ പറഞ്ഞു.
ഗോവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി ഏജൻസിക്ക് ഇന്ത്യയിലുടനീളം ഫ്രാഞ്ചൈസികളുണ്ട്. ഐ എസ് എൽ മത്സര വേദികളിൽ കാണികളേയും ജീവനക്കാരേയും മർദ്ധിച്ചതുൾപ്പടെ തണ്ടർഫോഴ്സ് മുൻപും പ്രതിസ്ഥാനത്ത് ആയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here