വാളയാര്‍: പൊട്ടിത്തെറിച്ച് ടോവിനോയും ഉണ്ണി മുകുന്ദനും പൃഥ്വിരാജും

കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍മാരായ ടോവിനോ തോമസും ഉണ്ണി മുകുന്ദനും പൃഥ്വിരാജ് സുകുമാരനും.


ടോവിനോ തോമസ് പറയുന്നു:

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു!
ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .

ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

ഉണ്ണി മുകുന്ദന്‍ പറയുന്നു:

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.


പൃഥ്വിരാജ് പറയുന്നു:

വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്‌സ് കൂടെയുള്ള ഓരോരുത്തര്‍ക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചുള്ള, സോഷ്യല്‍ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നീതി നിഷേധിക്കപ്പെട്ട ആ രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്നതിനെ കുറിച്ചും, ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ അര്‍ഹിക്കുന്ന നീതിയെക്കുറിച്ചും, കൃത്യമായ ചിന്തയിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു ഹാഷ്ടാഗ് കൊണ്ട് എങ്ങനെ ഒരു പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നതിനെ കുറിച്ചുമുള്ള പോസ്റ്റ്.

എന്നാല്‍ സത്യത്തില്‍, ഈ സംഭവത്തേക്കാളേറെ ഭയപ്പെടുത്തുന്നത് ഈ പോസ്റ്റുകളില്‍ കാണപ്പെടുന്ന ഏകതാനതയാണ്. ഒരു പാറ്റേണ്‍. ഈ പോസ്റ്റ് എങ്ങനെ എഴുതി തുടങ്ങാമെന്നും, ഈ പ്രശ്‌നം എങ്ങനെ അവതരിപ്പിക്കാമെന്നും തീവ്രമായ വികാരത്തോടെ പ്രശ്നപരിഹാരത്തിന് ആഹ്വനം ചെയ്തുകൊണ്ട് ഈ പോസ്റ്റ് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങള്‍ക്ക് നന്നായി അറിയാം. നിങ്ങള്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധനാണ്. നിങ്ങള്‍ അങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു. ‘അവര്‍ നീതി അര്‍ഹിക്കുന്നു’. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’. പീഡകര്‍ക്ക് ശിക്ഷ നല്‍കണം.’

കാര്യമായിട്ടാണോ? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? സംവിധാനങ്ങള്‍ക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ടം മുന്‍കൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മള്‍ അങ്ങനെ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നോ? ഇപ്പോഴും?

അപകടകരമായ വിധത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയാന്‍ തയാറാക്കുമ്പോള്‍ എല്ലായ്പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

പൃഥ്വിരാജ് സുകുമാരന്‍. ഒരു പൗരന്‍.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News