തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ്- മാലിദ്വീപ്- കോമോറിൻ ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടർന്ന് കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരേയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരേയും ആകാം.
കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.
കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഒക്ടോബർ 30 ന് പുലർച്ചെ നിലവിൽ 6.5°N അക്ഷാംശത്തിലും 76.2°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം.
അടുത്ത 24 മണിക്കൂറിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here