‘ജനനി’ പദ്ധതി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമം നവംബര്‍ ഒന്നിന്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘ജനനി’ പദ്ധതി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമം നവംബര്‍ ഒന്നിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അറിയിച്ചു.

ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി.

ഈ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിനുള്ളില്‍ നല്‍കിയ ചികിത്സയുടെ ഫലമായി, ജില്ലയില്‍ 291 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 182 കുട്ടികള്‍ ജനിക്കുകയും ചെയ്തു. പദ്ധതിയുടെ വിജയം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുഞ്ഞുങ്ങള്‍ ഉണ്ടായ കുടുംബം മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും കുടുംബ സംഗമം കൂടിയാവും ജനനി സ്നേഹസംഗമം. ഐവിഎഫ്, ഐസിഎസ് ഐ തുടങ്ങിയ ചെലവേറിയ പല ചികിത്സകളും നടത്തിയിട്ടും ഫലമുണ്ടാകാത്തവരും സ്ത്രീ പങ്കാളിയ്ക്ക് 40 വയസ്സിന് മുകളിലുള്ളവരും 10 വര്‍ഷത്തിന് മുകളില്‍ ദാമ്പത്യ ജീവിതം പിന്നിട്ടവരും ജനനി പദ്ധതിയിലൂടെ കുട്ടികളുണ്ടായ വരും ഉള്‍പ്പെടും.

ചികിത്സ തേടിയ ദമ്പതികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ് സമ്മാനങ്ങളും മറ്റും നല്‍കി ജില്ലാ പഞ്ചായത്ത് വേറിട്ട പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ജില്ലാ ആയുര്‍വേദ ആശുപത്രിക്കുവേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ രണ്ടിന് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

ജില്ലാ ആയുര്‍വേദ ആശുപത്രിയെ കൂടാതെ സ്പന്ദനം പദ്ധതി, എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ ആശുപത്രി എന്നിവക്കു കൂടിയാണ് പുറക്കാട്ടിരി പാലോറ ബൈപ്പാസിന് സമീപത്തെ നാലേക്കര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News