രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച് ഇസ്രായേലി സ്പൈവെയര്‍; എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍

ദില്ലി: രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച് ഇസ്രായേലി സ്പൈവെയര്‍ പെഗാസസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഫെഡറല്‍ കോടതിയിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്ത ഇസ്രയേലി രഹസ്യാന്വേഷണ എജന്‍സിക്കെതിരെ വാട്‌സ്ആപ്പിന്റെ ഉടമസ്ഥാവകാശകരായ ഫേസ് ബുക്ക് അധികൃതര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് അധികൃതരുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.

ഇസ്രായേല്‍ കേന്ദ്രീകരിച്ചുള്ള എന്‍എസ്ഒ ഗ്രൂപ്പ്, 1,400 വാട്‌സ്ആപ്പ് ഉപയോക്താക്കളെയായിരുന്നു ലക്ഷ്യമിട്ടതെന്നും വാട്സ്ആപ്പ് ഡയറക്ടര്‍ കാള്‍ വൂഗ് (കമ്മ്യൂണിക്കേഷന്‍സ്) വെളിപ്പെടുത്തി.

വൂഗ് പറഞ്ഞത് ഇങ്ങനെ: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരീക്ഷിക്കപ്പെട്ടിരുന്നു. അവരുടെ വ്യക്തിഗത വിവരങ്ങളും കൃത്യമായ എണ്ണവും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അതൊരു ചെറിയ സംഖ്യയല്ലെന്ന് പറയാന്‍ കഴിയും.’

നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയടക്കം ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ ചാരന്മാരെ നിയോഗിച്ചിരുന്നു. 20ലധികം രാജ്യത്തുള്ളവരുടെ ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി തന്നെ നേരിടുമെന്നും എന്‍എസ്ഒ ഗ്രൂപ്പ് പ്രതികരിച്ചു.

പെഗാസസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി ഉപയോഗിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതോ അതിന് ലൈസന്‍സുള്ളതോ അല്ലായെന്നും എന്‍എസ്ഒ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കാനഡയിലെ സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പായ സിറ്റിസന്‍ ലാബ് 2018ല്‍ വെളിപ്പെടുത്തിയിരുന്നു.

തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന സംശയത്തില്‍ അറബ് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സിറ്റിസന്‍ ലാബിനെ സമീപിച്ചത്.

ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് സൗദി അറേബ്യന്‍ അധികൃതര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശ്ഗ്ജിയെ നിരീക്ഷിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര പ്രോഗ്രാമാണ് ഉപയോഗിച്ചിരുന്നതെന്ന റിപോര്‍ട്ടും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here