വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമര്‍ശനം. ആത്മഹത്യയെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം അവസാനിപ്പിച്ചു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.
ഒക്ടോബര്‍ 25 ന് മൂന്ന് പേരെ വെറുതെ വിട്ട കോടതി വിധിയുടെ പകര്‍പ്പ് പോക്‌സോ കോടതി ഇന്നാണ് പുറത്തു വിട്ടത്. കേസില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കോടതി വിധിയില്‍ ഓരോന്നായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പ്രതികള്‍ പീഢിപ്പിച്ചുവെന്ന് തെളിയിക്കാനായില്ല. സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ ദുരൂഹ മരണം ആത്മഹത്യയാണെന്നുറപ്പിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇളയകുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമായിരുന്നു.
കേസില്‍ ശക്തമായ സാക്ഷി മൊഴികളില്ല. മാതാപിതാക്കളുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ ആവില്ല. ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. പെണ്‍കുട്ടികളുടെ മരണ ദിവസം പ്രതികള്‍ വീട്ടിലെത്തി എന്ന് തെളിയിക്കാനായില്ല.
പെണ്‍കുട്ടികള്‍ പ്രതികളുടെ വീട്ടില്‍ പോവാറുണ്ട് എന്ന് മാത്രമാണ് തെളിയിക്കാനായത്.
മൂത്ത കുട്ടി മരിച്ച കേസില്‍ 57 സാക്ഷികളില്‍ 30 പേരെയാണ് വിസ്തരിച്ചത് . 48 സാക്ഷികളുള്ള ഇളയ കുട്ടിയുടെ കേസില്‍ വിസ്തരിച്ചത് 19 പേരെ. പ്രധാന സാക്ഷികള്‍ കൂറുമാറിയതും കേസിനെ ദുര്‍ബലപ്പെടുത്തി. സാഹചര്യ തെളിവുകള്‍ മാത്രം പരിഗണിച്ച് ശിക്ഷ വിധിക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here