ആലപ്പുഴ കുടിവെള്ള പദ്ധതി കരാറുകാരനും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നു അട്ടിമറിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ 42 തവണ പൈപ്പ് പൊട്ടിയിട്ടും ഒരു പൈസ പോലും കരാറുകാരനില്‍ നിന്നു നഷ്ടപരിഹാരം വാങ്ങാതെ കരാറുകാരനെ സഹായിക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.
ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനു വേണ്ടി 2017 ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി.
നിലവാരം ഇല്ലാത്ത പൈപ്പുകള്‍ ഇട്ടത് മൂലം 42 തവണയാണ് ഭൂഗര്‍ഭ പൈപ്പുകള്‍ പെട്ടിയത്. ഇതുമൂലം മാസങ്ങളോളം കുടിവെള്ളം മുടങ്ങി എന്നു മാത്രമല്ല കോടികള്‍ ചിലവഴിച്ച് പൊതുമരാമത്ത് നിര്‍മ്മിച്ച അമ്പലപ്പുഴ തിരുവല്ല റോഡും ഭാഗികമായ് നശിച്ചു.
നിരന്തരം പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 16 കോടി രൂപ മുടക്കി നിലവാരം ഇല്ലാത്ത പൈപ്പുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
കരാര്‍ ഉടമ്പടി പ്രകാരം കരാറുകാരനില്‍ നിന്നു ഈ തുക ഇടാക്കുകയും ചെയ്യും, എന്നാല്‍ വാട്ടര്‍ അതോറിറ്റിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടു കരാറുകാരനുമായ് ചേര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാനാണ് ശ്രമം.
ഇതിലൂടെ കരാറുകാരനെ സഹായിക്കാന്‍ നീക്കം നടക്കുകയാണെന്നും ആരോപണം ഉണ്ട്. 42 തവണ പൈപ്പ് പൊട്ടിയിട്ടും കരാറുകാരനെതിരെ നടപടി സ്വീകരിക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കരാറുകാരനെ കൊണ്ട് തന്നെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാം എന്ന ഉറപ്പമായാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇത് മൂലം വീണ്ടും നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഇട്ട് 16 കോടി എന്നത് 2 കോടിയായ് ചുരുക്കി കരാറുകാരനെ സഹായിക്കാനാണ് ശ്രമം എന്നാണ് ആക്ഷേപം ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here