12 വയസ്സുകാരിയെ പീഡനത്തിനിരയാക്കി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് പരാതി

കൊച്ചിയില്‍ 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പരാതി. സംഭവത്തില്‍ 3 പേരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.വടുതല സ്വദേശികളായ ദമ്പതികളും ഇവരുടെ സഹായിയുമാണ് അറസ്റ്റിലായവര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

വടുതല സ്വദേശികളും ദമ്പതികളുമായ ബിപിന്‍, വര്‍ഷ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. ബിപിന്‍ വര്‍ഷ ദമ്പതികളുടെ സഹായിയായ ലിതിന്‍ ഇവരുടെ വീട്ടില്‍ വെച്ച് രണ്ട് തവ‍ണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ആദ്യം പീഡിപ്പിച്ചത് ക‍ഴിഞ്ഞ ജൂണ്‍മാസത്തിലായിരുന്നു. പീഡന ദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു ദിവസം വീണ്ടും പെണ്‍കുട്ടിയെ ലിതിന്‍ പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ദമ്പതികളെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട് പ്രധാന പ്രതി ലിതിനും പിടിയിലാവുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ലിതിനെതിരെ കേസെടുത്തിരിക്കുന്നത്. ആതേ സമയം പീഡനത്തിന് ഒത്താശ ചെയ്തതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് ദമ്പതികള്‍ക്കെതിരെയുള്ള കേസ്. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചെങ്കിലും ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് ഫോറന്‍സിക്ക് പരിശോധനക്കയച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here