സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം

സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പ്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി.

പരാതിയില്‍ നടനെതിരെ കേസെടുത്ത പോലീസ് അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി 1 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 3 കുറ്റങ്ങളാണ് ചുമത്തിയത്.

തുടര്‍ന്ന് ജൂണ്‍ 20ന് കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. 4 മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here