കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ അപമാനശ്രമം; പ്രതികരിക്കാതെ യാത്രക്കാര്‍; ഉടുതുണിയുരിഞ്ഞ് ഓടിയ യുവാവിനെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് അപമാനിക്കാനായി ശ്രമിച്ച യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് ഒരു യുവതി.

തനിക്ക് നേരെയുണ്ടായ ദുരനുഭവം ബസിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അറിയിച്ചെങ്കിലും അവരൊന്നും തന്നെ സഹായിച്ചില്ലെന്നും യുവതി പറയുന്നു. ഒടുവില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ബസിന് പുറത്തുണ്ടായിരുന്ന യുവാക്കളാണ് പിടികൂടിയതെന്നും യുവതി പറയുന്നു.

യുവതിയുടെ വാക്കുകള്‍:

സുഹൃത്തുക്കളെ,

ഒരു കെഎസ്ആര്‍ടിസി ബസ് യാത്രാനുഭവം പങ്കുവയ്ക്കുകയാണ്. അറിഞ്ഞവര്‍ ഉണ്ട്… അറിയാത്തവരും.. വാര്‍ത്ത ശരിക്കു അറിയാത്തവരും.

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നതിന്റ ഭാഗമായി സര്‍വീസ് കുറവായിരുന്നുവല്ലോ. അന്നേ ദിവസം അടിയന്തിരമായി തിരുവനന്തപുരം ചെല്ലേണ്ടുന്നതിന്റെ ഭാഗമായി ഞാന്‍ പുത്തൂര്‍മുക്കില്‍ നിന്നും ഒരു ഓര്‍ഡിനറി ബസില്‍ കൊട്ടാരക്കര ഇറങ്ങാം എന്ന് കരുതി കയറി. ഭാഗ്യത്തിന് സീറ്റും കിട്ടി.

അങ്ങനെ അങ്ങനെ യാത്രചെയ്യുമ്പോള്‍ ആണ് മൈലം എംജിഎം സ്‌കൂള്‍ കഴിഞ്ഞുള്ള റയില്‍വേ മേല്‍പ്പാലത്തില്‍ വച്ചു എന്റെ തോള്‍വശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത് .

അത്യാവശ്യം ultra feminist താത്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നതുകൊണ്ടു തന്നെ പ്രതികരണ ശേഷി നഷ്ടപെട്ടിട്ടേയില്ല.. കയ്യിലിരുന്ന ഫോണുള്‍പ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറില്‍ ഞാന്‍ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്… ഡ്രൈവര്‍ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിര്‍ത്തി. അവന്‍ കുതറുന്നുണ്ടായിരുന്നു..

‘ഈ പെണ്ണിനെന്താ ഞാനൊന്നും ചെയ്തില്ലേ’ എന്നൊക്കെ പുലമ്പുന്നും ഉണ്ടായിരുന്നു.. എനിക്കും അയാള്‍ക്കും തമ്മില്‍ ഒരു മല്‍പ്പിടിത്തം തടത്താനുള്ള സ്ഥലം വായടഞ്ഞുപോയ എന്റെ പ്രിയ സഹയാത്രികര്‍ ഒരുക്കിത്തന്നു. പലരോടും പറഞ്ഞു. ചേട്ടാ ഇയാളെന്ന insult ചെയ്യാന്‍ ശ്രമിച്ചു എന്ന്. കണ്ടക്ടര്‍ ഉള്‍പ്പെടെ ആരും മിണ്ടിയില്ല..

ഇതിനൊരു അപവാദമെന്നോണം ചില ചേച്ചിമാര്‍ ‘യ്യോ..ഇങ്ങോട്ടൊന്നും കൊണ്ടുവരല്ലേ’ എന്നൊക്കെ പറയന്നതായും എനിക്കോര്‍മയുണ്ട്.. അടുത്ത ഓപ്ഷന്‍ വെളിയില്‍ നിന്ന് ബസിലേക്ക് ഉറ്റുനോക്കുന്ന കുറച്ചുപേര്‍ ആയിരുന്നു.

അവരോടും കാര്യം ഉറക്കെ വിളിച്ചുകൂവി തന്നെ പറഞ്ഞു.. ‘വലിച്ചിറക്ക് ചേച്ചി അവനെ’ എന്ന് ആരൊക്കെയോ വിളിച്ചുകൂവി.. കൃത്യമായി ഓര്‍മയില്ല ആരൊക്കെയോ സഹായിച്ചു. അയാളെ ബസില്‍ നിന്ന് ഇറക്കാന്‍.

ഞാന്‍ അയാളെ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു എന്റെ ഫോണ്‍ എടുത്തു. അപ്പോളേക്കും ആളുകള്‍ കൈകാര്യം ചെയ്യും എന്നായപ്പോള്‍ എല്ലാരേം തട്ടിക്കളഞ്ഞു അയാള്‍ ഓടെടാ ഓട്ടം…(സ്ഥിരം ഓടാറുള്ളതാണെന്നു ഓട്ടം കണ്ടിട്ടും നാട്ടിലെ ചില സുഹൃത്തക്കള്‍ വഴിയും അറിഞ്ഞു ) അതും സ്വന്തം മുണ്ടും ചെരിപ്പും ഒക്കെ ഊരിക്കളഞ്ഞിട്ടാന്നെ… ന്തായാലും നല്ല ഓട്ടക്കാരനാണ് ..

പുറകെ ഓടിയ ചേട്ടന്‍മ്മാര്‍ (പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണന്‍ സര്‍ ഉള്‍പ്പെടെ ) മറിഞ്ഞുവീണു.. (കാല്‍മുട്ട് പൊട്ടി hospitalised ആകേണ്ടിയും വന്നു ഒരാള്‍ക്ക് )

ഞാന്‍ 100 ലേക്ക് വിളിച്ചു. പക്ഷെ ഒരു stressed situationil 1/2 അക്കങ്ങളില്‍ ഒക്കെ അമര്‍ത്താന്‍ പറയുമ്പോള്‍ ആര്‍ക്കാ പറ്റുക. കാള്‍ കട്ടായി. പിന്നെ നമ്മുടെ 1515 ലേക്ക് വിളിച്ചു. pink police ലൊക്കേഷന്‍ ചോദിച്ചറിഞ്ഞു.

പിന്നീടങ്ങോട്ട് ഒരു സിനിമാക്കഥ പോലെ എനിക്ക് തോന്നുന്നു. MC റോഡിലൂടെ ബസ് വന്നവഴി. ഉടുതുണിയുരിഞ്ഞു ഓടുന്ന പ്രതി. പുറകെ ഓടിയെത്താന്‍ കഴിയാത്ത ചേട്ടന്മാര്‍. മറിഞ്ഞുവീണ ഒരു ചേട്ടന്‍ ഉള്‍പ്പെടെ ചിലര്‍ ബൈക്കില്‍ ഫോളോ ചെയ്യുന്നു.

ഓടുന്നയാളുടെ എതിര്‍ ദിശയില്‍ ഒരു രക്ഷകനെ പോലെ (എന്റെ ) ഓട്ടോയില്‍ യാത്രചെയ്യുന്ന നൂറനാട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സാറും ഓട്ടോയില്‍ നിന്നിറങ്ങി പ്രതിയെ ഓടിച്ചിട്ട് പിടിച്ചു.(ഒരുപക്ഷെ സാര്‍ വന്നില്ലായിരുന്നുവെങ്കില്‍ പ്രതി ഓടി രക്ഷപെടാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു ) ഇതിനോടകം തന്നെ കൊട്ടാരക്കര സ്റ്റേഷനിലും എന്റെ ഭര്‍ത്താവിനെയും ഞാന്‍ വിവരമറിയിച്ചു. സ്‌കൂളില്‍ നിന്ന് അദ്ദേഹവും അപ്പോള്‍ തന്നെ ഇറങ്ങുകയുണ്ടായി.

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കൊട്ടാരക്കര എസ്ഐ രാജീവ് സാറും സംഘവും പിങ്ക് പൊലീസുമെത്തി. പ്രതിയെ ജീപ്പില്‍ കയറ്റി. ഒപ്പം ഞാനും. ഇതാണ് സംഭവം

പിന്നീട് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഞാന്‍ സ്റ്റേറ്റ്മെന്റ് കൊടുക്കകയും മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട പ്രതി റിമാന്‍ഡിലായിട്ടുണ്ട്.

ഇതിലേറ്റവും സന്തോഷമുള്ള ചിലകാര്യങ്ങള്‍ പറയട്ടെ

1. വാളയാര്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ക്ക് വേണ്ടി ഫേസ്ബുക് പോസ്റ്റിലൂടെ ശബ്ദമുയര്‍ത്തിയ അറിയാവുന്നതും അറിയാത്തതുമായ എന്റെ നിരവധി സഹയാത്രികര്‍ അന്നേദിവസം മൗനവൃതം അനുഷ്ഠിക്കുവാന്‍ തീരുമാനിച്ചിരുന്നതാണ്.അല്ലാതെ drawingroom protestations ഇല്‍ മാത്രം ഒതുങ്ങിപോയ അവരുടെ അസ്ഥികൂടങ്ങള്‍ അല്ല ഞാന്‍ അവിടെ കണ്ടത്

2. നാടിന്റെ ശക്തിയും മുക്തിയും ഒക്കെ പ്രതികരണ ശേഷിയുള്ള സമൂഹമാണ്. എനിക്ക് വേണ്ടി ഒന്നും നോക്കാതെ സപ്പോര്‍ട്ട് തന്ന കുറെ വ്യക്തികളുണ്ട്.. അവരാണ് ഈ നാടിന്റെ പ്രതീക്ഷ..

കുറെ പേരുടെ പേരറിയില്ല. മെമ്പര്‍ ഗോപാലകൃഷ്ണന്‍ സാര്‍, കുന്നിക്കോട് നിന്നുള്ള ഇജാസ് ചേട്ടന്‍ എന്നിവര്‍ പിന്നീടും വിളിച്ചു ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ അന്വേഷിച്ചത് കൊണ്ട് പേരുവിവരങ്ങള്‍ ലഭ്യമായി..

നന്ദിയും കടപ്പാടും എനിക്ക് പറയാനില്ല. കാരണം തിരികെ നല്‍കാനുള്ളത് എന്റേം എന്റെ കൂടെയുള്ളവരുടേം ഞങ്ങളുടെ വരുംകാല തലമുറയുടേം സേവനമാണ്..

3. പോലീസ് ന്റെ സേവനം… പറയാതെ വയ്യ..

ഈയടുത്തു ഒരു ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ തന്നെ തിരുവനന്തപുരം പൊലീസിന്റെ സമീപനം വല്യ ആശ്വാസമായിരുന്നു. ഒരുകാര്യം ഉറപ്പിച്ചു പറയാം…

നീതിക്കുവേണ്ടി ഇനി ആശങ്കപ്പെടേണ്ട.. കൊട്ടാരക്കര പോലീസ് കൂടെയുണ്ട്.. സ്ത്രീ സുഹൃത്തുക്കളെ… നിങ്ങളുടെ സംരക്ഷണത്തിനായി ഒരു സേന അവിടെ സുസജ്ജമാണ്..

സംഭവവികാസങ്ങള്‍ അറിഞ്ഞു ഒരുപാടു പേര്‍ എന്നേം സാറിനേം വിളിച്ചിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞവര്‍ ഏറെയാണ്. അഭിനന്ദനങ്ങള്‍ അല്ല ആവശ്യം.. നെഞ്ചുറപ്പോടെ നിക്കാന്‍ മാത്രം പഠിപ്പിച്ച ഒരച്ഛന്റെ മകളാണ് ഞാന്‍…. ഇവിടെ നിങ്ങളും തലമുറയും പ്രതികരണ ശേഷിയുള്ളവരാകുകയാണ് വേണ്ടത്.

അഭിനന്ദനങ്ങള്‍ അറിയിക്കാനായി വിളിച്ച സ്ത്രീസുഹൃത്തുക്കളില്‍ എല്ലാവര്‍ക്കും ഇതുപോലെ ഓരോ കഥ പറയുവാനുണ്ടായിരുന്നു.. പ്രതികരിക്കാന്‍ പറ്റിയില്ലത്രേ. ഇനിയും സമയമുണ്ട്. നിങ്ങളെ ശല്യപ്പെടുത്തിയ ഒരുത്തനേം വെറുതേവിട്ടുകൂടാ. ഒരിക്കലും അവര്‍ നിരത്തില്‍ സ്വതന്ത്രരാകരുത്. പിടിച്ചുകെട്ടുവിന്‍…

NB: വായിച്ചു രസിക്കാന്‍ തക്ക ചേരുവകളോട് കൂടി പലതരത്തിലുള്ള false ന്യൂസുകള്‍ ഈ സംഭവത്തോട് അനുബന്ധിച്ചു ഇറങ്ങുകയുണ്ടായി.. അത് വായിച്ചവര്‍ എനിക്ക് ഒരുപാടു വിഷമം ഉണ്ടായോ എന്ന് ആരായുന്നുമുണ്ട്..

പോലീസ് നു കൊടുത്ത പരാതിയില്‍ പോലും മനോവിഷമം എന്ന വാക്ക് ഉള്‍പെടുത്താന്‍ സമ്മതിക്കാത്ത വ്യക്തിയാണ് ഞാന്‍.എന്തോ എനിക്ക് ഇത് ആത്മാഭിമാനമാണ് പ്രധാനം ചെയ്യുന്നത്.

കാരണം പലകേസുകളിലും നോട്ടപ്പുള്ളി ആയ ഒരാളെ പിടികൂടുവാന്‍ എന്റെ പ്രതികരണശേഷി കൊണ്ട് സാധിച്ചുവല്ലോ. സഞ്ജമാകൂ.. സുസജ്ജമാകൂ..നീതി. അത് അര്‍ഹിക്കുന്നവര്‍ക് വേണ്ടിയുള്ളതാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here