അ‍ഴിമതിക്കെതിരായ പരിഹാസ പ്രതിഷേധം; പാലാരിവട്ടം മേല്‍പ്പാലം വിനോദമേഖലകള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യകൂട്ടായ്മ

ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലം വിനോദമേഖലകള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സാമൂഹ്യകൂട്ടായ്മ. പാലം പൊളിച്ചുനീക്കുന്നതു വരെ പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രമായി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. മേല്‍പ്പാലത്തില്‍ പന്ത് കളിച്ചും പട്ടം പറത്തിയും മണ്ണപ്പം ചുട്ടുമാണ് ഇവര്‍ അ‍ഴിമതിക്കെതിരായ പരിഹാസ പ്രതിഷേധം തീര്‍ത്തത്.

കൊച്ചിയുടെ ഏറ്റവും തിരക്കേറിയ റോഡില്‍ പട്ടം പറത്തിയും പന്ത് കളിച്ചും മണ്ണപ്പം ചുട്ടും ക‍ളിപ്പാട്ടങ്ങള്‍ ഓടിച്ചും കുറേയാളുകള്‍.
ഒറ്റനോട്ടത്തില്‍ കളിസ്ഥലമാണെന്ന് തോന്നിയെങ്കില്‍ തെറ്റി. ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലമാണിത്.

കണ്ടം ചെയ്യാനിട്ടിരിക്കുന്ന ഈ പാലം പൊളിച്ചുനീക്കുന്നതുവരെ വിനോദകേന്ദ്രമാക്കി മാറ്റാമെന്നാണ് ഇവരുടെ പക്ഷം. പിപിപി അഥവാ പൊളിഞ്ഞ പാലാരിവട്ടം പാലത്തിന് ഒരു പുനരുപയോഗം എന്ന പേരിലാണ് ഈ സാമൂഹ്യകൂട്ടായ്മ പ്രതീകാത്മകമായി വിനോദഗെയിമുകളില്‍ ഏര്‍പ്പെട്ടത്.

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പാലം പൊളിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് ഉപകാരമാകട്ടെയെന്ന് ഇവര്‍ പറയുന്നു. എന്തായാലും ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അ‍ഴിമതിക്കൊണ്ട് പണിതുയര്‍ത്തിയ പഞ്ചവടിപ്പാലം ഇപ്പോള്‍ ഒരു പരിഹാസ സ്മാരകമായി മാറിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here