”ഈ വഴി രാത്രിയാത്ര നടത്തുന്നവര്‍ സൂക്ഷിക്കുക,” മുന്നറിയിപ്പുമായി ഈ യുവതി

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്ക് വച്ച് ആനി ജോണ്‍സണ്‍ എന്ന യുവതി. വേളാങ്കണ്ണി യാത്രയില്‍ നേരിട്ട അനുഭവമാണ് ആനി പങ്കുവയ്ക്കുന്നത്.

ആനി ജോണ്‍സണ്‍ പറയുന്നു:

തമിഴ് നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക Night travelers in Tamil Nadu beware (later part in English) , എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാന്‍ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്.

കാശ്മീരിലോ നാഗാലാന്‍ഡിലോ അരുണാചല്‍ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയില്‍ ഉണ്ടായി.

സ്വയം കാറോടിച്ചു പോവുകയായിരുന്നു, ഏകദേശം രാത്രി പത്തര ക്കുശേഷം തഞ്ചാവൂരില്‍ ചായ കുടിക്കുവാന്‍ വണ്ടി നിര്‍ത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി. മി. മാത്രം അതുകൊണ്ട് പാതിരക്കു മുന്‍പ് വേളാങ്കണ്ണിയില്‍ എത്തി ഏതെങ്കിലും ഹോട്ടലില്‍ കിടന്നുറങ്ങാം എന്നുവിചാരിച്ചു .

ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയില്‍ ഞാന്‍ സാധാരണ സ്പീഡില്‍ എത്തുന്നതിനു മുന്‍പേ (വേറെ വണ്ടികളൊന്നും എന്നെ ഓവര്‍ ടേക്‌ചെയ്യാറില്ല), മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വാനില്‍നിന്നും മണലു പോലുള്ള എന്തോ കാറ്റില്‍ പറന്നെത്തി എന്റെ കാറിന്റെ ചില്ലില്‍ പതിച്ചു. അപ്പോള്‍ അസ്വഭാവികത ഒന്നും തോന്നിയില്ല, ആ വാനിനെ ഞാന്‍ അനായാസം ഓവര്‍ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോള്‍ വണ്ടിയുടെ ചില്ലിലൂടെ മുന്‍പോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ. സി. ഞാന്‍ മുന്‍പിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടി ക്കൂടി വന്നു, മുന്‍പില്‍ നിന്നും ഒരു വണ്ടി വന്നപ്പോള്‍ ഒന്നും കാണാന്‍ മേലാത്ത അവസ്ഥ, അപ്പോള്‍ വൈപ്പര്‍ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോള്‍ ചില്ലു തീര്‍ത്തും സുതാര്യമല്ലാതായി.

ഞാന്‍ വണ്ടി സൈഡില്‍ നിര്‍ത്തി മുന്‍ സീറ്റില്‍ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാന്‍ വിട്ടു. തീര്‍ത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലില്‍ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോള്‍ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനില്‍ നിന്നും എന്തോ കെമിക്കല്‍ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കില്‍ അവരുടെ ആള്‍ക്കാര്‍ വഴിയില്‍ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കില്‍ അവര്‍ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല, അങ്ങനെ വണ്ടി വീണ്ടും നിര്‍ത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാന്‍ വന്നാല്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാന്‍ മനസുകൊണ്ട് ഒരുങ്ങിയിരുന്നു.

എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികന്‍ നീളമുള്ള കയ്‌കൊണ്ടു വണ്ടിയില്‍ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാന്‍ പഠിച്ചു. അവസാനം ഞങ്ങള്‍ വേളാങ്കണ്ണിയില്‍ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിര്‍ത്തി പരിശോധിച്ചപ്പോള്‍ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു.

എന്തു കെമിക്കല്‍ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരില്‍ നിന്നും രക്ഷപെട്ടത്. പോലീസില്‍ പരാതി കൊടുത്തില്ല.

ഈ വഴി രാത്രി കാര്‍ യാത്രക്കാര്‍ എല്ലാവരും സൂക്ഷിക്കുക, ഷെയര്‍ ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here