വിദ്യാലയങ്ങളുടെ അടുത്തുള്ള പ്രതിഭകളെ കുട്ടികള്‍ വീട്ടില്‍ച്ചെന്ന് ആദരിക്കും; അവരുടെ സന്ദേശം ഏറ്റുവാങ്ങും; ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതി നവംബര്‍ 14ന് തുടങ്ങുന്നു

മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സന്ദേശം:

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയകരമായി തുടര്‍ന്നുവരികയാണല്ലോ. ജനകീയ വിദ്യാഭ്യാസത്തിന്റെ ഉത്തമമാതൃകയായി ഈ പദ്ധതി മാറിയിരിക്കുന്നു. കേരളജനത ഒറ്റക്കെട്ടായി, കക്ഷിരാഷ്ട്രീയത്തിനുമപ്പുറം, ജനകീയ വിദ്യാഭ്യാസത്തെ നെഞ്ചേറ്റിയിരിക്കുന്നു. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ ഓര്‍മകളും ഊര്‍ജവും പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ സമ്പന്നമാക്കിയിരിക്കുന്നു.

മൂന്ന് പ്രധാന ഘടകമാണ് ഈ പദ്ധതിയില്‍ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് ജനകീയത. രണ്ട് ആധുനികത. മൂന്ന് മാനവികത. ഈ മൂന്ന് ആശയങ്ങളുടെ പരസ്പരപൂരകമായ വ്യാപനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വളര്‍ച്ച. കമ്പോളം നഷ്ടപ്പെടുത്തിയ എല്ലാ മൂല്യങ്ങളെയും തിരിച്ചുപിടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിലൂടെ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം എന്ന ഐക്യകേരളത്തിന്റെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് കഴിയുമെന്ന് കരുതുന്നു. വരുന്ന തലമുറകള്‍ക്കുവേണ്ടി നമുക്ക് കരുതിവയ്ക്കാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്.

കഴിഞ്ഞ മൂന്നരവര്‍ഷത്തെ കഠിനമായ പ്രയത്‌നംമൂലം മേല്‍പ്പറഞ്ഞ മാര്‍ഗദിശയിലൂടെ ഏറെ മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നിതി ആയോഗിന്റെ കണക്കെടുപ്പില്‍ 82.17 പോയിന്റ് നേടി കേരളം ഒന്നാം സ്ഥാനത്തെത്തിയത് അതിന്റെ ഉദാഹരണമാണ്. പാര്‍ശ്വവല്‍ക്കരണമില്ലാത്ത ക്ലാസ് മുറിയില്‍നിന്ന് പാര്‍ശ്വവല്‍ക്കരണമില്ലാത്ത സമൂഹം എന്ന ആശയം സാര്‍ഥകമാക്കാനാണ് ജനകീയ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. അതേസമയം, ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയും വേണം. ഇതിലൂടെ വിദ്യാഭ്യാസരംഗത്തെ തുല്ല്യത എന്ന ആശയംകൂടി നടപ്പാക്കപ്പെടുകയും എല്ലാ കുട്ടികള്‍ക്കും ഏറ്റവും ആധുനിക വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യും.

വായനയുടെ വസന്തം

പാര്‍ശ്വവല്‍ക്കരണമില്ലാത്തതും മാനവികത നിറഞ്ഞതും പ്രകൃതിചിന്തയുള്ളതും മതനിരപേക്ഷവും സാമൂഹ്യബോധവും ശാസ്ത്രചിന്തയുള്ളതുമായ മനസ്സ് വളര്‍ന്നുവരണം എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ യുക്തിഭദ്രമായ ലക്ഷ്യം. ആവാസവ്യവസ്ഥാധിഷ്ഠിതമായതും ആധുനികവല്‍ക്കരിച്ചതുമായ വിദ്യാഭ്യാസത്തിനുമാത്രമേ ഈ നേട്ടം കൈവരിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ മാത്രമേ ഫ്യൂഡല്‍ കൊളോണിയല്‍ വിദ്യാഭ്യാസത്തില്‍നിന്ന് മോചനം നേടാനും കഴിയൂ. വര്‍ത്തമാനകാലത്തെ കമ്പോള—വര്‍ഗീയ വിദ്യാഭ്യാസരീതിയില്‍നിന്ന് രക്ഷപ്പെടാനും ഇതുമാത്രമാണ് വഴി.

ക്ലാസിലെ പഠനത്തില്‍ ഒതുങ്ങാതെ പ്രകൃതിയുടെ നാനാതലങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്നതും പടര്‍ന്നുകയറുന്നതുമായ സര്‍ഗപ്രക്രിയയാണ് വിദ്യാഭ്യാസം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയായി വിദ്യാഭ്യാസം മാറുന്നത് അപ്പോള്‍ മാത്രമാണ്. ക്യാമ്പസ് ഒരു പാഠപുസ്തകമാക്കി മാറ്റുന്നത് ഈ രീതിശാസ്ത്രത്തിന്റെ തുടക്കമാണ്. ഡിജിറ്റല്‍ ക്ലാസുകള്‍ അതിന്റെ ഉപകരണവുമാണ്. ക്ലാസുകളെ ലോകത്തിന്റെ സമസ്ത കോണുകളിലേക്കും തുറന്നുവച്ചുകൊണ്ട് ജ്ഞാനത്തിന്റെ സര്‍ഗപ്രവാഹം ഒരുക്കി കുട്ടിയുടെ മനസ്സിന്റെ സാധ്യതകളെ ചക്രവാളംവരെ ഉയര്‍ത്താന്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ശരിയായി ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് കഴിയും.

ഒപ്പം ക്ലാസ് റൂം ലൈബ്രറി എന്ന ആശയം നടപ്പാക്കി വായന വളര്‍ത്താനും കഴിയണം. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ക്ലാസ് ലൈബ്രറി ആരംഭിക്കും. കുട്ടികളിലും അധ്യാപകരിലും വായനയുടെ വസന്തം തീര്‍ക്കുക എന്നതാണ് മുഖ്യലക്ഷ്യം. വായനയുടെ അനന്തമായ സാധ്യതയെ നല്ലതുപോലെ പ്രയോജനപ്പെടുത്തണം. ഓരോ കുട്ടിയുടെയും സംസ്‌കാരമാക്കി വായനയെ മാറ്റണം. സര്‍ഗധനരായ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ ഈ സാധ്യത പരമാവധി ഉപയോഗിച്ചുവരികയാണ്. മാതാപിതാക്കളും ഇതേ രീതിശാസ്ത്രത്തിന്റെ പ്രയോക്താക്കളായി വരുന്നു. എന്നാലും ധാരാളം മുന്നോട്ടുപോകേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പിടിഎയുടെയും പൊതുജനങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മേല്‍പ്പറഞ്ഞ വഴിയിലൂടെ മുന്നോട്ടുപോയതിന്റെ ഫലമായിട്ടാണ് കേരളം വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഇത് കേരള ജനതയുടെ നേട്ടമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ വിജയിപ്പിച്ച എല്ലാവര്‍ക്കും അഭിവാദനങ്ങള്‍. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി ഒരു ഉത്തമ മാതൃക സൃഷ്ടിക്കാന്‍ കേരള ജനത അക്ഷീണം ശ്രമിക്കുന്നു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. നികത്തപ്പെടേണ്ട കുറവുകള്‍ ഇപ്പോഴും ഉണ്ട്. അവയെല്ലാം നികത്തിക്കൊണ്ട് പൂര്‍ണതയിലേക്ക് നമുക്ക് മുന്നേറാന്‍ കഴിയണം.

അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാനസമ്പത്ത്

ഈ മുന്നേറ്റത്തിന്റെ പാതയില്‍ ഒരു പുതിയ പദ്ധതി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണ്. ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്നതാണ് പദ്ധതി. ഓരോ വിദ്യാലയത്തിന്റെയും ആവാസവ്യവസ്ഥയില്‍ താമസിക്കുന്ന സര്‍ഗധനരായ പ്രതിഭകളെ വീട്ടില്‍ച്ചെന്ന് ആദരിക്കാനും അവര്‍ക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. 15 വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം വിദ്യാലയത്തിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പുഷ്പങ്ങളുമായി ശിശുദിനമായ നവംബര്‍ 14 മുതല്‍ 28 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എത്തി അവരെ ആദരിക്കും. പ്രതിഭകള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍ തുടങ്ങിയ പ്രതിഭകളെ സന്ദര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നത്.

കുട്ടികള്‍ക്ക് ലഭിച്ച സന്ദേശം അവര്‍ സ്‌കൂളില്‍ വന്ന് മറ്റു കുട്ടികളുമായി പങ്കുവയ്ക്കും. പ്രതിഭകള്‍ നവപ്രതിഭകളെ ഉണര്‍ത്തുക എന്നതാണ് മുഖ്യലക്ഷ്യം. മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാനസമ്പത്ത്. അത് വരുംതലമുറകളിലേക്ക് പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശം. അറിവിന്റെ പ്രകാശഗോപുരമാകാന്‍ പുതിയ തലമുറയെ ഒരുക്കുന്ന സര്‍ഗചിന്താപ്രവാഹമൊരുക്കാന്‍ ഈ ജനകീയപദ്ധതിക്ക് കഴിയും. 14000 വിദ്യാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരക്കണക്കിന് പ്രതിഭകളിലേക്കെത്തുകയാണ്. ഈ പദ്ധതിയിലൂടെ സാമൂഹ്യവിദ്യാഭ്യാസത്തിന് മറ്റൊരു മാതൃക നമുക്ക് സൃഷ്ടിക്കാം.

കേരളത്തിലെ പ്രതിഭാധനരായ മഹത് വ്യക്തികളുടെ സന്ദേശങ്ങളും ഉപദേശങ്ങളും സ്‌കൂളുകളില്‍ രേഖപ്പെടുത്തും. നല്ല സന്ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനതലത്തില്‍ ഒരു പുസ്തകമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നു. സര്‍ഗധനരായ മുഴുവന്‍ പ്രതിഭകളും ഈ പരിപാടിയുമായി സഹകരിച്ച് വിജയിപ്പിക്കണമെന്നഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News