വിഗ്രഹത്തിൽ പൂജ നടത്തിയിരുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രത്തിന്റെ ഭരണ– മേൽനോട്ട ചുമതല (ഷെബെയ്‌ത്ത്) അവകാശപ്പെടാനാവില്ലെന്ന് അയോധ്യാ കേസ് വിധിയിൽ സുപ്രീംകോടതി നിരീക്ഷണം. മൂർത്തിയുടെ സ്വത്തുക്കൾ നോക്കിനടത്താൻ ചുമതലപ്പെടുത്തിയ ആൾക്കാണ് ഷെബെയ്‌ത്ത് അവകാശമുള്ളതെന്നും കോടതി പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഷെബെയ്‌ത്ത് അവകാശം ലഭിക്കണമെന്ന നിർമോഹി അഖാഡയുടെ ആവശ്യം തള്ളിയാണ് നിരീക്ഷണം.
രാമജന്മഭൂമിയിൽ വിഗ്രഹ പ്രതിഷ്‌ഠ നടത്തിയതും തുടർന്ന് കാലങ്ങളായി പൂജ നടത്തിവന്നതും അഖാഡ മഹന്തുമാരാണെന്നും അതിനാൽ ഷെബെയ്‌ത്ത് അവകാശം ലഭിക്കണമെന്നുമായിരുന്നു നിർമോഹി അഖാഡ ആവശ്യപ്പെട്ടിരുന്നത്.
പൂജ നടത്തുന്നയാൾ സേവകനോ ക്ഷേത്രത്തിന്റെ ഭരണ– മേൽനോട്ട ചുമതലയിൽ നിയമിച്ച വ്യക്തിയോ മാത്രമാണെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. അല്ലാതെ പൂജ ചെയ്യുന്നയാൾക്ക് പ്രത്യേക അവകാശമില്ല. ദീർഘനാളായി പൂജാചടങ്ങുകൾ നടത്തി എന്നതുകൊണ്ടു മാത്രം ഈയൊരവകാശം വന്നുചേരില്ലെന്നും കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here