ഹൈദരാബാദ് കൊട്ടാരം ഉടമ അറിയാതെ വിറ്റത് 300 കോടി രൂപയ്ക്ക്

ഹൈദരാബാദ് കൊട്ടാരം വ്യാജരേഖ ചമച്ച് 300 കോടി രൂപയ്ക്കു കാശ്മീരിലുള്ള കമ്പനിക്കു മറിച്ചു വിറ്റു. ഹൈദരാബാദ് നിസാം പള്ളിയുറങ്ങിയ പൈതൃക കെട്ടിടമായ നസ്രി ബാഗ് കൊട്ടാരമാണ് ഉടമസ്ഥരായ മുംബൈയിലെ നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയാതെ മുന്‍ജീവനക്കാരന്റെ നേതൃത്വത്തില്‍ വിറ്റത്. തട്ടിപ്പു നടത്തിയ ഹൈദരാബാദ് സ്വദേശി സുന്ദരം കൊല്‍റുകുദ്രോ രവീന്ദ്രനെ (64) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

3 വര്‍ഷം മുന്‍പാണ് 100 വര്‍ഷം പഴക്കമുള്ള കെട്ടിടം നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ വാങ്ങിയത്്. അടുത്തിടെ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് കൊട്ടാരം തങ്ങളറിയാതെ കശ്മീരിലെ ഐറിസ് ഹോസ്പിറ്റാലിറ്റിക്കു വിറ്റത് കമ്പനി അറിയുന്നത്.

അന്വേഷണത്തില്‍ രവീന്ദ്രനും കമ്പനിയിലെ മുന്‍ ജീവനക്കാരനായ സുരേഷ്‌കുമാറും ചേര്‍ന്നാണു വില്‍പന നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഉസ്മാന്‍, മുകേഷ് ഗുപ്ത എന്നിവര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. 1967 ല്‍ നാടുനീങ്ങിയ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് കൊട്ടാരത്തില്‍ അവസാനം താമസിച്ച കിരീടാവകാശി. കൊട്ടാരത്തിന്റെ മുഖ്യ കെട്ടിടം സര്‍ക്കാരിന്റെ കൈവശമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here