തിരുവനന്തപുരത്ത് പൂര്‍ണ ഗര്‍ഭിണിയായ പൂച്ചയെ തൂക്കി കൊന്ന സംഭവത്തില്‍ പൂച്ചയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
പലോട് വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. പൂച്ചയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പൂച്ചയുടെ വയറ്റില്‍ ആറ് കുഞ്ഞുങ്ങളുണ്ടായിരുന്നെന്നും ആറും പൂര്‍ണ വളര്‍ച്ചയെത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചിരിക്കുകയാണ്.
തിരുവനന്തപുരം പാല്‍കുളങ്ങരയിലായിരുന്നു ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ സംഘമാണ് പൂച്ചയോട് ഇത്തരമൊരു ക്രൂരത കാണിച്ചത്.
ഇവര്‍ മദ്യപിച്ചതിന് ശേഷം പൂച്ചയെ കെട്ടിത്തൂക്കിക്കൊല്ലുകയായിരുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മൃഗങ്ങൾക്കെതിരെ കുറ്റകൃത്യം തടയുന്നതിനുള്ള മൃഗസംരക്ഷണ വകകുപ്പുകളായ 11, 1L അമ്പത് രൂപക്ക് മുകളിൽ വിലവരുന്ന മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നതിനെതിരെയുള്ള IPC 429 എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നതാണ്.എന്നാൽ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ഊർജിത പെടുത്തിയിട്ടുണ്ടെന്നും വഞ്ചിയൂർ പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here