ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് രാവിലെ 10:30നാണ് വിധി പ്രസ്താവം നടത്തുക.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്. 56 പുനഃപരിശോധനാ ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക.

പുനഃപരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി 9 മാസം പിന്നിട്ട്, മറ്റൊരു മണ്ഡല കാലം അടുത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് സ്ത്രീ പ്രവേശന വിധിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ ഒരുങ്ങുന്നത്.

1991 ലെ ഹൈക്കോടതി വിധിയും സ്ത്രീ പ്രവേശനം വിലക്കുന്ന 1965 കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ്പ് ഓതറൈസേഷന്‍ ആക്ടിലെ 3 ബി ചട്ടവും റദ്ദാക്കിക്കൊണ്ടായിരുന്നു 2018 സെപ്റ്റംബര്‍ 29ന് സുപ്രീംകോടതി വിധി എഴുതിയത്.

വിധി എഴുതിയ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതോടെ അദ്ദേഹത്തിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ടത്. സെപ്റ്റംബര്‍ 29ലെ വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടണമോ അല്ല ഹര്‍ജികള്‍ തള്ളണമോ എന്നാകും കോടതി വ്യക്തമാക്കുക.

പ്രധാനമായും കോടതി വിധി സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കേന്നെ നിലപാടില്‍ എല്ലാ ഹര്‍ജികളും തള്ളുക രണ്ട് സ്ത്രീ പ്രവേശന വിധി സ്റ്റേ ചെയ്ത് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടുക മൂന്ന് വിധി സ്റ്റേ ചെയ്യാതെ വിശാല ബെഞ്ചിന് വിടുക. വിധി പുനപരിശോധിക്കപ്പെടണമെങ്കില്‍ മൂന്ന് ജഡ്ജ്മാര്‍ എങ്കിലും അനുകൂല നിലപാടെടുക്കണം.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേരത്തെ തന്നെ സ്ത്രീ പ്രവേശനത്തിനെതിരെ വിധി എഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ രണ്ട് ജഡ്ജിമാര്‍ കൂടി തീരുമാനിച്ചാലേ വിധി പുനപരിശോധിക്കപ്പെടുകയുള്ളൂ.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News