എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗിന്നസ് ബുക്കില്‍ ഇടം നേടി.
ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളുടെ പരിശീലന പരിപാടിയായ ഹാർട്ട് ബീറ്റ്സാണ് ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചത്. ഒറ്റ ദിവസംകൊണ്ട് 28,523 പേർക്ക് പരിശീലനം നൽകിയാണ് ഹാര്‍ട്ട് ബീറ്റ്സ് റെക്കോഡ് നേടിയത്.
ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായുള്ള ജീവൻ രക്ഷാ മാർഗങ്ങളുടെ പരിശീലനമാണ് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്‍ററില്‍ നടന്നത്.
ഹാർട്ട് ബീറ്റ്സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 28,523 പേർക്കാണ് ഒറ്റ ദിവസംകൊണ്ട് പരിശീലനം നൽകിയത്.
ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഹാര്‍ട്ട് ബീറ്റ്സ് ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡും കരസ്ഥമാക്കി. കൈകൾ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് റിക്കാർഡ്.
ജില്ലാ ഭരണകൂടം, ഏയ്ഞ്ചൽ ഇൻറർനാഷണൽ ഫൗണ്ടേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 9 ന് തുടങ്ങിയ പരിപാടി ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീമാണ് ഉദ്ഘാടനം ചെയ്തത്.323 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
വിദ്യാർത്ഥികളെ പത്തു പേരടങ്ങുന്ന ബാച്ചായി തിരിച്ചാണ് പരിശീലനം നൽകിയത്. നേരത്തെ പരിശീലനം നേടിയ വിദ്യാർത്ഥികൾ തന്നെയാണ് പത്ത് പേരടങ്ങുന്ന ബാച്ചിന് പരിശീലനം നൽകിയത്.
ഒരു മണിക്കൂറാണ് ഓരോ ടീമിനും അനുവദിച്ചത്. വൈകീട്ട് അഞ്ചര വരെ പരിശീലനം തുടർന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി.
ചെന്നൈ സവിത യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ വിഭാഗത്തിൽ റിക്കാർഡ്. 28,015 പേർക്കായിരുന്നു സവിത യൂണിവേഴ്സിറ്റി ഒറ്റ ദിവസത്തിൽ പരിശീലനം നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here