ദില്ലി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് ശക്തമാകുന്നു.
ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദിവസങ്ങളായി നടത്തിവരുന്ന വിദ്യാര്‍ഥി സമരത്തിന് നേരെ പൊലീസിന്റെ ലാത്തി ചാര്‍ജ്.
സമരത്തെ അടിച്ചമര്‍ത്താന്‍ ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചും പൊലീസ് ബാരിക്കേടുകളെ മറികടന്നും വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കി.
വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ തടഞ്ഞുകൊണ്ടാണ് പൊലീസ് ക്രൂരമായ മര്‍ദ്ദനം വിദ്യാര്‍ഥികള്‍ക്ക് നേരെ അഴിച്ചുവിട്ടത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ആദ്യ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ, മറ്റൊരു വഴിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ഇതിനിടെ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷെ ഘോഷ് അടക്കം 52ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷവാസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് മാര്‍ച്ച് തടയുന്നതിനായി വിന്യസിച്ചിട്ടുള്ളത്. പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായവും ദില്ലി പൊലീസ് നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുമ്പാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.
നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്. മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.
മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here