അത്താണി കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ നടുറോഡില്‍ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു കാറിലെത്തിയ സംഘം ബിനോയിയെ ആക്രമിച്ചത്.

അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുണ്ടകള്‍ തമ്മിലുളള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് നേരത്തെതന്നെ തിരിച്ചറിഞ്ഞ പോലീസ് പ്രതികളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഗുണ്ടാ സംഘത്തില്‍പ്പെട്ട അഖില്‍ ഇയാളുടെ സഹോദരന്‍ നിഖില്‍,അരുണ്‍,ഷനോജ്,ജസ്റ്റിന്‍ തുടങ്ങിയ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല ഇവരെന്നും മുഖ്യപ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചു.

കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. എന്നാല്‍ ബിനുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ബിനോയിയും കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘാംഗം കൂടിയായിരുന്നു ബിനോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here