ചോരപൊടിഞ്ഞിട്ടും ചോര്‍ന്നുപോവാത്ത പോരാട്ട വീര്യം; ജെഎന്‍യു വിദ്യാര്‍ത്ഥിവേട്ട ഒരാഴ്ചയില്‍ രണ്ടാം തവണ

ന്യൂഡൽഹി: ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന ജെഎൻയു വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാംതവണ.

മൂന്നാഴ്‌ചയായി സമരത്തിലുള്ള വിദ്യാർഥികളോട്‌ വൈസ്‌ ചാൻസലർ എം ജഗദീഷ്‌ കുമാർ ചർച്ചയ്‌ക്ക്‌ തയ്യാറായിട്ടില്ല. 11ന് കേന്ദ്രമന്ത്രി രമേഷ്‌ പൊഖ്രിയാലിനെ ആറ്‌ മണിക്കൂർ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു.

ഇതോടെ പ്രക്ഷോഭം വന്‍ വിദ്യാര്‍ഥിമുന്നേറ്റമായി മാറി. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ക്രൂരമര്‍ദനമേറ്റപ്പോഴും പിന്മാറിയില്ല. ചർച്ച സാധ്യമാക്കാമെന്ന ഉറപ്പിലാണ് കേന്ദ്രമന്ത്രിക്ക് ക്യാമ്പസിന് പുറത്തിറങ്ങാനായത്.

ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് തിങ്കളാഴ്ച വീണ്ടും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.

ഒന്നിലേറെ തവണ പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്‌ത വിദ്യാർഥികളെ പൊലീസ്‌ ക്രൂരമായി മർദിച്ചു. ജോർബാഗിൽവരെയെത്തിയ പെൺകുട്ടികളടങ്ങുന്ന സംഘം രാത്രി റോഡ്‌ ഉപരോധിക്കുന്നതിനിടെ തെരുവുവിളക്കുകൾ അണച്ച്‌ മർദിച്ചു.

തിങ്കളാഴ്‌ച വൈകിട്ട്‌ മാനവവിഭവശേഷി മന്ത്രാലയം ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ അറിയിച്ച്‌ യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷടക്കമുള്ള നാല്‌ ഭാരവാഹികളെ പൊലീസ്‌ കൂട്ടിക്കൊണ്ടുപോയി.

മണിക്കൂറുകൾ പലവഴികളിൽ ചുറ്റിക്കറക്കിയശേഷം ജോർബാഗിലെത്തിച്ച ഇവരോട്‌ വിദ്യാർഥികളോട്‌ പിരിഞ്ഞുപോകാൻ നിർദേശിക്കാൻ പൊലീസ്‌ ആവശ്യപ്പെട്ടു.

രാത്രിവൈകിയതിനാൽ ചർച്ചയില്ലെന്നും അറിയിച്ചു. ഇതിന്‌ വിദ്യാർഥികൾ വഴങ്ങാതിരുന്നതോടെയാണ്‌ ക്രൂരമായി മർദിച്ചത്‌.

രാജ്യവ്യാപകമായി ഫീസ്‌ വർധന നടപ്പാക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനായി പ്രതിരോധം തീർക്കുകയാണ് ജെഎൻയു വിദ്യാർഥികളെന്ന്‌ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

ജനാധിപത്യഅവകാശങ്ങൾ വിലക്കുന്ന നടപടിയാണ്‌ പൊലീസ്‌ സ്വീകരിക്കുന്നതന്ന്‌ ജെഎൻയു അധ്യാപക അസോസിയേഷൻ പ്രസ്താവനയിറക്കി.

മൂന്നംഗ സമിതി

ചർച്ചകളിലൂടെ ജെഎൻയുവിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്നംഗ സമിതിയെ മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ചു.

യുജിസി മുൻവൈസ്ചെയർമാൻ പ്രൊഫ. വി എസ് ചൗഹാൻ, എഐസിടിഇ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുധെ ചൗഹാൻ, യുജിസി സെക്രട്ടറി പ്രൊഫ. രജ്‌നീഷ് ജെയിൻ എന്നിവരാണ് സമിതിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here