
രാഷ്ട്രപതിക്കുമുമ്പില്‍ പ്രസംഗിച്ച് കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഐശ്വര്യ സാഗര്‍ ഐപിഎസ്. ഐപിഎസ് ട്രെയിനിംഗ് പൂര്‍ത്തികരിച്ചവര്‍ക്കായി രാഷ്ട്രപതി ഭവനില്‍ നടന്ന കോള്‍ഓണ്‍ ചടങ്ങിലാണ് മലയാളിയായ ഐശ്വര്യ സാഗര്‍ ഐപിഎസ് അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചത്.
തന്റെ ബാച്ചിനെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം വലിയൊരു അനുഭവം തന്നെയാണെന്ന് ഐശ്വര്യ സാഗര്‍ പറഞ്ഞു. ഏറെ പ്രയാസം നിറഞ്ഞ ട്രെയിനിംഗ് സമയത്തെ കഷ്ടപാടുകള്‍ക്ക് വില ലഭിച്ചത് ഈ അവസരത്തിലൂടെയാണെന്നും ഐശ്വര്യ പറഞ്ഞു.
129 പേരുള്‍പ്പെടുന്ന 2018 ബാച്ചിനെ പ്രതിനിധീകരിച്ച് രാഷ്ട്രപതിക്കുമുമ്പില്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരം ലഭിക്കുന്നത് നാല് പേര്‍ക്കാണ്. രണ്ട് പേര്‍ ഇംഗ്ലീഷിലും രണ്ട് പേര്‍ ഹിന്ദിയിലുമാണ് പ്രസംഗിക്കേണ്ടത്. സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് കഴിഞ്ഞ ശേഷം രാഷ്ട്രപതിയുമായി ബാച്ചിലുള്ളവര്‍ കൂടിക്കാഴ്ച്ച നടത്തും. ഈ ചടങ്ങാണ് കോള്‍ഓണ്‍ എന്നറിയപ്പെടുന്നത്.
ട്രെയിനിംഗ് പൂര്‍ത്തീകരിക്കുമ്പോള്‍ നാഷ്ണല്‍ പൊലീസ് അക്കാദമിയാണ് പ്രസംഗിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതും. രാഷ്ട്രപതിക്കു മുന്നില്‍ സംസാരിക്കുവാനുള്ള അപൂര്‍വ്വ അവസരം ലഭിച്ച രണ്ടാമത്തെ മലയാളിയാണ് ഐശ്വര്യ സാഗര്‍. മുമ്പ് മലയാളിയായ ചൈത്ര തെരേസ ജോണ്‍ സംസാരിച്ചിരുന്നു. ട്രെയിനിംഗ് പൂര്‍ത്തീകരിച്ച ഐശ്വര്യ സാഗര്‍ വെസ്റ്റ് ബംഗാള്‍ കേഡറില്‍ എസിപിയായി ചുമതലയേല്‍ക്കും.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ഐശ്വര്യ. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്നുമാണ് ഇക്കണോമിക്‌സ് ആന്‍ഡ് ഹിസ്റ്ററിയില്‍ ബിരുദം നേടിയത്. അച്ഛന്‍ സാഗറും അമ്മ ലേഖയും നല്‍കിയ വലിയ പിന്തുണയായിരുന്നു നേട്ടങ്ങള്‍ക്കു പിന്നിലെന്നും ഐശ്വര്യ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here