ശബരിമല സന്നിധാനത്തും നിലക്കലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നു. നേന്ത്രപ്പഴം ഉൾപ്പെടെ ജില്ലാ ഭരണകൂടം വില നിശ്ചയിക്കാത്ത വസ്തുക്കൾക്കാണ് കൂടുതൽ വില ഈടാക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് നോട്ടീസ് നൽകി.
സന്നിധാനത്തെ കടകളിൽ പഴത്തിന് വിലയിട്ടിരിക്കുന്നത് ഒന്നു കാണുക. നേത്ര പഴം വലുത് ഒന്നിന് 25 രൂപ, ചെറിയ നേത്ര പഴത്തിന് 20 രൂപ, ചെറുപഴത്തിന് 7 മുതൽ 10 വരെ എന്നിങ്ങനെയാണ്. ഇതിനു പുറമേ റോബസ്റ്റ പഴത്തിനും 10 രൂപയും.
ഒരു കിലോ നേന്ത്രപ്പഴം പൊതുവിപണിയിൽ 35 നും 45 നും ഇടക്ക് ലഭിക്കുമെന്നിരിക്കെയാണ് തീർത്ഥാടകരെ സന്നിധാനത്തെ കടകളിലെ വ്യാപാരികൾ ഇങ്ങനെ പിഴിയുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് നഷ്ടം നേരിട്ടുവെന്ന കാരണം പറഞ്ഞ് ഇക്കുറി കുറഞ്ഞ തുകക്കാണ് എല്ലാ കടകളും ലേലത്തിൽ പോയത്. എന്നിട്ടും അമിത വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
അതേ സമയം തീർത്ഥാടകരെ ചൂഷണം ചെയ്യുന്നതിനെതിരെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജിലൻസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ നിലയ്ക്കലിലെ ഹോട്ടലുകളിലും കടകളിലും പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 35,000 രൂപ പിഴ ഈടാക്കി. ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവില്‍കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താതിരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here