
ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്ന് തുക്കമാകും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം ഹെല്ലാരോയാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പനോരമയില്‍ പ്രദര്‍ശിപ്പിക്കുക.
ഐനോക്സ് സ്ക്രീൻ രണ്ടിൽ ഉച്ചയ്ക്ക് 2.30 ന് മനോജ് കാനയുടെ കെഞ്ചിര പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും ആദ്യം സ്ഥാനം പിടിച്ച ചിത്രമാണ് ആദിവാസി പണിയ ഭാഷയില്‍ ചിത്രീകരിച്ച കെഞ്ചിര. വയനാട്ടിലെ ആദിവാസികളാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നത്. ജോയ് മാത്യുവും ഏതാനും ചിലരും മാത്രമാണ് ആദിവാസികളെ കൂടാതെ സിനിമയില്‍ അഭിനയിക്കുന്നത്.
പ്രതാപ് നായർ ആണ് കെഞ്ചിരയുടെ ഛായാഗ്രഹണം. മനോജ് കണ്ണോത്ത് എഡിറ്റിംഗ്. കലാസംവിധായകൻ രാജേഷ് കൽപ്പത്തൂരിനൊപ്പം ആദിവാസി കലാകാരൻ ചന്ദ്രനും മുഖ്യ സഹായിയാകുന്നു
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, മനു അശോകന്‍റെ ഉയരെ, ടി കെ രാജീവ് കുമാറിന്‍റെ കോളാമ്പി, മലയാളിയായ അനന്ത് നാരായൺ മഹാദേവന്‍റെ മറാത്തി ചിത്രം ‘മായി ഘട്ട്- ക്രൈം നമ്പര്‍ 103/2005’ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മറ്റ് മലയാളി സാന്നിധ്യങ്ങൾ.
നോവിൻ വാസുദേവന്‍റെ ഇരുളിലും പകലിലും ഒടിയൻ, ജയരാജിന്‍റെ ശബ്ദിക്കുന്ന കലപ്പ എന്നിവ ചലച്ചിത്രേതര വിഭാഗത്തിലും പ്രദർശിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here