വാഹനാപകട നിരക്കിൽ കേരളം അഞ്ചാമത് ; ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞ വർഷം മരിച്ചവർ 1120

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞവർഷം അപകടത്തിൽ മരിച്ചവരുടെ എണ്ണം 1120. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ മരണം; 157. അപകടത്തിൽ തല പൊട്ടിയാണ്‌ ഭൂരിഭാഗം പേരും മരിച്ചത്‌. 146 പേർ മരിച്ച കോഴിക്കോട്‌ ജില്ലയാണ്‌ രണ്ടാംസ്ഥാനത്ത്‌. ‘നാറ്റ്‌പാക്‌’ (ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം) റിപ്പോർട്ടിലാണ്‌ കണക്കുകൾ.

മരിച്ചവരിൽ 911 പേർ പുരുഷന്മാരും 209 പേർ സ്‌ത്രീകളുമാണ്‌. മരിച്ച സ്‌ത്രീകളിലേറെയും പിൻസീറ്റ്‌ യാത്രക്കാരും ഹെൽമെറ്റ്‌ ധരിക്കാത്തവരുമാണ്‌. കൊല്ലത്ത്‌ 131 പേർക്കും തിരുവനന്തപുരത്ത്‌ 113 പേർക്കും ജീവൻ നഷ്ടമായി. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ഭീമമാണ്‌. 7602 പേർക്കാണ്‌ കഴിഞ്ഞവർഷം പരിക്കേറ്റത്‌. ഇതിൽ 4902 പേർക്ക്‌ ഗുരുതര പരിക്കാണ്‌. ഇതിൽ 1426 പേർ സ്‌ത്രീകളാണ്‌. പിൻസീറ്റിലിരുന്ന സ്‌ത്രീകളാണ്‌ ഇതിലേറെയും.

വാഹനാപകട നിരക്കിൽ രണ്ടുവർഷമായി രാജ്യത്ത്‌ അഞ്ചാം സ്ഥാനത്താണ്‌ കേരളം. 2017ൽ 38,470 ഇരുചക്ര വാഹനങ്ങളാണ്‌ കേരളത്തിൽ അപകടത്തിൽപെട്ടത്‌. 2018ൽ ഇത്‌ 40,181 ആയി ഉയർന്നു. അപകട നിരക്കിൽ തമിഴ്‌നാടാണ്‌ ആദ്യസ്ഥാനത്ത്‌. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, കർണാടക എന്നിവയാണ്‌ തൊട്ടുപിന്നിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here