ബൊളീവിയയിൽ ഇടതുപക്ഷനേതാവും രാജ്യത്തിൻ്റെ പ്രസിഡൻ്റുമായിരുന്ന ഇവോ മൊറാലസിൻ്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിച്ചിട്ട് ആഴ്ചയൊന്ന് കഴിയുമ്പോൾ 24 ആദിവാസികളെയാണ് അമേരിക്കൻ പിന്തുണയോടെ അട്ടിമറി നടത്തി അധികാരത്തിലേറിയ ഭരണകൂടം കൊലപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിൻ്റെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് മൊറാലസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നഗരപ്രദേശങ്ങളിലേക്ക് പ്രകടനമായെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെയാണ് സൈന്യം വെടിവച്ചുകൊല്ലുന്നത്.
വലിയ രീതിയിലുള്ള വംശീയ അതിക്രമങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വലിയ ആദിവാസി ജനസംഖ്യയുള്ള രാജ്യത്ത് ആ വിഭാഗത്തിൽനിന്നുള്ള ഒരാളെപ്പോലും ഉൾക്കൊള്ളിക്കാതെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.
ബൊളീവിയയിലെ അട്ടിമറി അംഗീകരിക്കാൻ ഇപ്പോഴും ബഹുഭൂരിപക്ഷം വരുന്ന ആദിവാസി വിഭാഗം തയ്യാറായിട്ടില്ല.
അവർ ജോലിയുൾപ്പെടെയുള്ള കാര്യങ്ങൾ മാറ്റിവച്ചുകൊണ്ട് നഗരങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോവുകയായിരുന്നവരെയടക്കം ബൊളീവിയൻ സൈന്യം വെടിവച്ച് കൊലപ്പെടുത്തുകയുണ്ടായി.
പ്രതിഷേധക്കാർക്കുമേൽ ഹെലിക്കോപ്റ്ററുകളിലെത്തി ടിയർ ഗ്യാസുകൾ വിതറുകയാണിപ്പോൾ ബൊളീവിയൻ സൈന്യം.
എന്നാൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ച നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് ബൊളീവിയൻ ജനത. അവർ മൊറാലസിനൊപ്പമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ്.
കടപ്പാട്: കാട്ടുകടന്നല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here