ഹൈദരാബാദ്: ജെഎൻയു സമരത്തിന് പിന്തുണയുമായി ഇഫ്ളു (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ് യൂണിവേഴ്സിറ്റി) സംഘടിപ്പിക്കാനിരുന്ന മനുഷ്യച്ചങ്ങല തടഞ്ഞ് സർവകലാശാല.
പരിപാടി സംഘടിപ്പിച്ചാൽ വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിനെത്തുടർന്ന് ക്യാമ്പസിൽ വിദ്യാർഥികൾ സമരം ആരംഭിച്ചു.
ശനിയാഴ്ച പകൽ രണ്ടിനായിരുന്നു സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ മനുഷ്യച്ചങ്ങലയൊരുക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിരുന്നത്.
ഇതിനായി ഒസ്മാനിയ സർവകലാശാല പൊലീസ് സ്റ്റേഷനിൽനിന്ന് അനുമതിയും വാങ്ങിയിരുന്നു. എന്നാൽ, പരിപാടി തുടങ്ങാൻ മണിക്കൂറുകൾക്കുമുമ്പ് പൊലീസ് അനുമതി പിൻവലിക്കുകയായിരുന്നു.
സർവകലാശാലാ വെെസ് ചാൻസലർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെത്തുടർന്നാണ് അനുമതി റദ്ദാക്കിയതെന്ന് വിദ്യാർഥി യൂണിയൻ പ്രതിനിധി പറഞ്ഞു.
വിദ്യാർഥി യൂണിയന്റെ നേൃത്വത്തിൽ രൂപം നൽകിയിട്ടുള്ള ജോയിന്റ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സർവകലാശാലാ കവാടത്തിനു മുന്നിൽ നടത്തുന്ന വിദ്യാർഥി സമരം തുടരുകയാണ്.
ക്യാമ്പസിൽ പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. ക്യാമ്പസിനകത്ത് സംഘടിക്കാനുള്ള അവകാശം നൽകുക, സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ സമരം ചെയ്യില്ലെന്നു കാണിച്ച് വിദ്യാർഥികളിൽനിന്ന് എഴുതിവാങ്ങുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വയ്‌ക്കുന്നത്. സർവകലാശാലാ അധികൃതർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here