മഹാരാഷ്ട്രയില്‍ അടിയന്തര വിശ്വാസവോട്ടെടുപ്പില്ല; ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണം; കേസ് നാളെത്തേക്ക് മാറ്റി സുപ്രീംകോടതി

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നാവിസിനെ അനുവദിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു.

അട്ടിമറിയിലൂടെ സര്‍ക്കാരുണ്ടാക്കിയ ബിജെപിയോട് ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും കപില്‍ സിബല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് ആവശ്യമായ എന്ത് രേഖയാണ് ബിജെപി ഹാജരാക്കിയതെന്നും അത്തരം എന്തെങ്കിലും കത്ത് ഹാജരാക്കിയിട്ടുണ്ടെങ്കില്‍ അത് പൊതുമധ്യത്തില്‍ ഇല്ലെന്നും സിബല്‍ വാദിച്ചു.

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പ്രതിപക്ഷ സഖ്യത്തിന് വേണ്ടി കപില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്.

അവധി ദിവസം കോടതിയെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന ക്ഷമാപണത്തോടെയാണ് കപില്‍ സിബല്‍ വാദം തുടങ്ങിയത്. അത് കാര്യമാക്കേണ്ടതില്ല എന്ന് ജസ്റ്റീസ് രമണ മറുപടി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് കപില്‍ സിബല്‍ നടത്തിയത്. മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി ശരിയായില്ലെന്ന് സിബല്‍ ഉന്നയിച്ചു. ഗവര്‍ണര്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്നും സിബല്‍ വാദിച്ചു.

ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് നവംബര്‍ 30വരെ നല്‍കിയ സമയപരിധി വെട്ടികുറയ്ക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.

ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധി ദിവസമായ ഞായറാഴ്ച ഹര്‍ജി പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News