കനകമല തീവ്രവാദക്കേസിൽ 6 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി എൻ ഐ എ കോടതി. തെളിവില്ലെന്ന് കണ്ട് ആറാം പ്രതി ജാസിമിനെ കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി മറ്റന്നാൾ പ്രഖ്യാപിക്കും.
ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്, സഫ് വാൻ എട്ടാം പ്രതി മൊയ്നുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
ആറാം പ്രതിയായിരുന്ന ജാസിമിനെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.7-ാം പ്രതി സജീർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. കൂടാതെ ഒന്ന്,രണ്ട് ,മൂന്ന്, അഞ്ച് പ്രതികൾ ഭീകരപ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഭീകര സംഘടനയിൽ അംഗത്വമെടുക്കൽ, ഭീകര സംഘടനയ്ക്ക് പിന്തുണ നൽകൽ എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതിക്ക് ബോധ്യമായി.
എന്നാൽ രാജ്യത്തിനെതിരെ പ്രതികൾ യുദ്ധം ചെയ്തു എന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
പ്രതികൾക്ക് ഐ.എസുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അൻസാർ ഉൾ ഖലീഫ എന്ന
തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നും കോടതി വിലയിരുത്തി.
ശിക്ഷാ പ്രഖ്യാപനത്തിനു മുന്നോടിയായി പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു.തുടർന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2016 ഒക്ടോബറിൽ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ ഏതാനും യുവാക്കൾ യോഗം ചേർന്നതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കിയ കേസിലാണ് കോടതി വിധി പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here