ഒരുമാസം നീണ്ട അജ്ഞാതവാസത്തിനുശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി മടങ്ങിയെത്തി. തിങ്കളാഴ്ച ലോക്സഭയിൽ ആദ്യ ചോദ്യത്തിനുള്ള അവസരം രാഹുലിനായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല.
ഇപ്പോൾ ചോദ്യം ഉന്നയിക്കേണ്ട ഘട്ടമല്ലെന്നും മഹാരാഷ്ട്രയിൽ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കയാണെന്നും രാഹുൽ പറഞ്ഞു. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞയുടൻ മടങ്ങി. 12 മണിക്കും പിന്നീട് രണ്ടുമണിക്കും സഭ ചേർന്നപ്പോൾ രാഹുലുണ്ടായില്ല.
വനിതാ എംപിമാരെ മാർഷൽമാർ കൈയേറ്റം ചെയ്തെന്ന ഗുരുതര ആക്ഷേപം പ്രതിപക്ഷം ഉയർത്തിയപ്പോൾ രാഹുലിന്റെ അഭാവം പ്രകടമായി. വനിതാ എംപിമാർ കൈയേറ്റം ചെയ്യപ്പെട്ടതിനെതിരായി ഒരു പ്രസ്താവനപോലും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഭാനടപടികളിൽ സജീവമായി പങ്കാളിയാകുന്നതിൽ രാഹുൽ പ്രകടമാക്കുന്ന നിസ്സംഗതയിൽ പല മുതിർന്ന കോൺഗ്രസ് നേതാക്കളും അതൃപ്തരാണ്.
ഒക്ടോബർ അവസാനമാണ് രാഹുൽ ഗാന്ധി വിദേശത്തേക്കുപോയത്. എവിടേക്കാണ് പോയത് എന്നത് അജ്ഞാതമാണ്. ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങിയെത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നതെങ്കിലും വിദേശവാസം അനന്തമായി നീളുകയായിരുന്നു. രാഹുലിന്റെ അഭാവത്തിൽ സാമ്പത്തികവിഷയങ്ങൾ ഉയർത്തി ദേശീയതലത്തിൽ കോൺഗ്രസ് നടത്താനിരുന്ന പ്രക്ഷോഭപരിപാടി പലവട്ടം മാറ്റിവയ്ക്കേണ്ടതായിവന്നു. ഡിസംബർ അഞ്ചുമുതൽ 15വരെ നടത്താനാണ് ഏറ്റവും ഒടുവിലെ തീരുമാനം.
ലോക്സഭയിലെ മറ്റ് എംപിമാരെല്ലാംതന്നെ അവരുടെ മണ്ഡലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമ്പോൾ വയനാടിനായി സംസാരിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. വയനാട്ടിൽ വലിയ ചർച്ചയായി മാറിയിരിക്കുന്ന രാത്രിയാത്രാനിരോധനമടക്കം സഭയിൽ ഉയർത്താൻ രാഹുൽ തയ്യാറായിട്ടില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here