അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 239 ഇനങ്ങളിലായി ഒന്‍പതിനായിരത്തോളം കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍കോട് ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.

28 വര്‍ഷത്തിന് ശേഷം എത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് ജില്ല പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു.28 വേദികളിലാണ് മത്സരങ്ങള്‍. എല്ലാ വേദികളിലും രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും സ്വീകരണം നല്‍കും. ദിവസം 12000 പേര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള ഊട്ടുപുരയില്‍ ഇന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാല് കാച്ചും.

മഹാകവി പി യുടെ നാമധേയത്തിലുള്ള ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാനവേദിയില്‍ വ്യാഴാഴ്ച രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തും. ഒമ്പതുമണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറുപതാമത് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ,മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിനിമാ താരം ജയസൂര്യ, ജനപ്രതിനിധികള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും ഉദ്ഘാടന വേദി.

മത്സരാര്‍ത്ഥികളെ വിവിധ വേദികളില്‍ എത്തിക്കാന്‍ 40 ബസുകള്‍ ഉള്‍പ്പെടെ വിപുലമായ ഗതാഗത സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായ സംഘാടക സമിതിക്ക് കീഴില്‍ 21 സബ് കമ്മിറ്റികള്‍ ആണ് കലോത്സവത്തിന് വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News